തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വീഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു അടിപിടി കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44) മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകർന്നതിനു കാരണം മറ്റൊരാളുമായുള്ള വീഡിയോ കോളുകളാണ് എന്ന സഹോദരൻ ഷംഷാദിൻറെ സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായെന്നും ഇതു പിന്നീട് കൊലപാതകത്തിലേക്കു നീങ്ങിയെന്നുമാണ് കേസ്.
ശനിയാഴ്ച വൈകിട്ട് 5.15ന് ഷെഫീനയെ ഷംഷാദ് മർദിച്ചതറിഞ്ഞ് ഇവരുടെ മാതാപിതാക്കൾ അപ്പാർട്മെന്റിൽ എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷെഫീന ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തുടർന്നു പോലീസിൽ വിവരം അറിയിച്ചു. ഷെഫീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷെഫീനയ്ക്കു 2 മക്കളുണ്ട്.
അതേസമയം ചെമ്പഴന്തി അണിയൂരിൽ വച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംഷാദ്. മണ്ണന്തല മരുതൂർ റോഡിനു സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു ഒളിവിൽ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു സഹോദരി ഷെഫീനയെയും ഒപ്പം കൂട്ടി. ഇവിടെവച്ച് ഷെഫീന വിഡിയോ കോൾ ചെയ്യുന്നതു കണ്ടതാണു പ്രകോപന കാരണം എന്ന് ഷംഷാദ് മൊഴി നൽകി.
മാത്രമല്ല സഹോദരിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ വിശാഖിനെയും കൂട്ടി ഫ്ലാറ്റിലെത്തി. തർക്കത്തിനൊടുവിൽ സഹോദരിയെ ക്രൂരമായി മർദിച്ചു. ഇതിനിടെ വീട്ടിലെത്തിയ മാതാപിതാക്കൾ ഷെഫീനയെ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് പിടികൂടിയ ഷംഷാദിൻറെ സുഹൃത്ത് വിശാഖിനു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന ഫ്ലാറ്റിലെത്തി തെളിവെടുത്തു. പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഈ മാസം 14നാണ് സഹോദരങ്ങൾ മണ്ണന്തലയിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ഷെഫീനയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മുറിയിൽ വീണു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. യുവതിയുടെ ശരീരമാസകലം മാരക മുറിവുകളുണ്ട്.