ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യാധിപൻ അമീർ ഹതാമി രംഗത്ത്. അമേരിക്കൻ സേന ആ വൃത്തികെട്ട കാലുകൊണ്ട് ഞങ്ങളുടെ മണ്ണിൽ കാലുകുത്താൻ ശ്രമിച്ചാൽ കോടിക്കണക്കിന് ഇറാനിയർ കൈയിൽ കിട്ടുന്നതെന്തും ഉപയോഗിച്ച് നേരിടാൻ തയ്യാറായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക– ഇറാൻ പരസ്പര ആക്രമണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഹതാമിയുടെ കടുത്ത പ്രതികരണമെത്തിയത്.
ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക യൂണിറ്റുകൾ സന്ദർശിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം അമേരിക്കയ്ക്കെതിരെ തുറന്നടിച്ചത്. ഇറാനിൽ പ്രവേശിച്ചാൽ തങ്ങളെ സ്വാഗതം ചെയ്യും എന്നാണ് അമേരിക്ക കരുതുന്നതെന്നും എന്നാൽ വ്യാപകമായ വെറുപ്പും പ്രതിരോധവുമാണ് നേരിടേണ്ടി വരികയെന്നും അദ്ദേഹം പരിഹസിച്ചു.
അതുപോലെ വെടിനിർത്തൽ കരാർ തകരുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നും ഹതാമി പറഞ്ഞു. ശത്രു കരാറിൽ ഉറച്ച് നിൽക്കില്ലെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു. അതിനാൽ ഒരു നിമിഷം പോലും പാഴാക്കാതെ പോരാട്ട ശേഷി ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഘർഷം വഷളാകുന്നതിനിടെ ഐആർജിസി ജോർദാനിലെ അസ്രഖ് മേഖലയിലുള്ള മുഅവ്വഫഖ് സാൽത്തി എയർബേസിനെയും ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർബേസിനെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കൻ സേനയുടെ താമസ സൗകര്യങ്ങളും ഉപകരണ സംഭരണശാലകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു.
ഇതിന് മറുപടിയായി ഇറാനിലെ ലക്ഷ്യങ്ങളിൽ തുടർച്ചയായ 11-ാം രാത്രിയും ആക്രമണം നടത്തിയതായി CENTCOM പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, വിമാന ഹാംഗറുകൾ, സമുദ്രസേനാ ശേഷികൾ എന്നിവയാണ് ആക്രമണ ലക്ഷ്യങ്ങളായതെന്നും CENTCOM വ്യക്തമാക്കി.

















































