ന്യൂഡൽഹി: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ 14,15 വയസുള്ള രണ്ട് പെൺകുട്ടികളെ വിവാഹ ചടങ്ങിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നാലുപേർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടികളുടെ വീട്ടുകാർ പരാതി കൊടുത്തതറിഞ്ഞ് വ്ശാഖപട്ടണത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം കുട്ടികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ അവരെ തട്ടിക്കൊണ്ടുപോയതെന്ന് ബ്രഹ്മപൂർ പോലീസ് സൂപ്രണ്ട് (എസ്പി) ശ്രാവൺ വിവേക് പറഞ്ഞു. പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ തങ്ങളെ ആക്രമിച്ചുവെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജൂൺ നാലിന് കേസ് റജിസ്റ്റർ ചെയ്ത്, ആറാം തീയതിയോടെ പെൺകുട്ടികളെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം, അന്വേഷണത്തിൽ പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിൽ ഒരാളെ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. പ്രതികളിൽ ഒരാളും പെൺകുട്ടികളും ഒരേ ഗ്രാമത്തിൽ ഉള്ളവരാണ്. ഈ പരിചയത്തിലാണ് പ്രതികൾ കുട്ടികളെ കല്യാണവീടിനു പുറത്തേക്ക് കൊണ്ടുപോയത്.
കുട്ടികൾ പ്രതിക്കൊപ്പം പോയ സമയത്ത് ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. വഴിയിൽനിന്നാണ് മറ്റു രണ്ടു പ്രതികൾകൂടി ഇവർക്കൊപ്പം ചേരുകയായിരുന്നു. പിന്നീട് പെൺകുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിവാഹ വീട്ടിൽനിന്ന് അൽപം മാറി വിജനമായ സ്ഥലത്തായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കളും പറയുന്നു.