തൃശൂർ: തൃശൂരിൽ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് ഒടുവിൽ പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാൽ കോൺഗ്രസ് ചിറക്കൽ സെന്ററിലെ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ വിആർ സജിത് ആണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.
ഇയാൾ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഇടപാടുകാരിൽ നിന്നു തുക തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളിൽ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളിൽ കൂടുതൽ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
അതേസമയം 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാർ പണയം വെച്ച വസ്തുക്കൾ തിരികെ എടുക്കാൻ ചെല്ലുമ്പോൾ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു. ഇതേ തുടർന്ന് ഇടപാടുകാർ നൽകിയ പരാതിയിലാണ് അസിസ്റ്റന്റ് രജിസ്റ്റാർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് പ്രതി നടത്തിയതായി കണ്ടെത്തി. പരാതിയുടെ ഭാഗമായി സജിത്തിനെതിരെ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സജിത്തിനെ പാർട്ടി ചുമതലകളിൽ നിന്ന് പുറത്താക്കിയിരുന്നു.