ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഹരിപ്പാട് സ്വദേശികളായ 8 പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് പകർത്തി മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നു വെന്നാണ് പരാതി. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ച വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അരുൺ ആണെന്ന് കണ്ടെത്തി. 10 മുതൽ 15 പേർ വരെയുള്ള ഫെയ്സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുൺ 2020 മുതൽ നഗ്നഫോട്ടോകൾ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
ഇയാളുടെ ഫോണിൽ ആയിരത്തിലധികം മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂർ മുൻപ് വരെ ഇയാൾ ഇത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. വൈക്കത്ത് സ്റ്റേഷനറി കടയിൽ സെയിൽസ് മാനേജരാണ് പ്രതി.