തൃശൂർ: വീടിനു മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്കു നേരെയുണ്ടായ ആസൂത്രിത ആക്രമണമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംഭവത്തിനു പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയിരുന്നു.
അതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ‘‘രാത്രിയിൽ എന്റെ വാഹനം പുറത്തു പോയിരുന്നു. വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം ആക്രമികൾക്ക് ലഭിച്ച നിർദേശം. അതുകൊണ്ടാവാം എന്റെ വീടിനു എതിർവശത്തുള്ള വീടിനു നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ വീടിനു എതിർവശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്ഫോകടവസ്തു പൊട്ടിത്തെറിച്ചത്. എന്നാൽ ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പടക്കത്തിൽ ഉപയോഗിക്കുന്ന തരം തിരി ഇവിടെ കണ്ടെത്തിയിരുന്നു. വീടു മാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ 4 പേരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണു ബിജെപിയുടെ ആവശ്യം.