കണ്ണൂർ: നാലു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് 12 കാരിയെ കൊണ്ടുചെന്നെത്തിച്ചത് തനിക്കു നൽകിക്കൊണ്ടിരുന്ന സ്നേഹം നഷ്ടമാകുമോയെന്ന ഭയം. അതേസമയം കേസിൽ ഒരിടത്തുപോലും പ്രതിപാദിക്കാത്ത പന്ത്രണ്ടുകാരിയിലേക്ക് പോലീസ് എത്തിയത് മരണപ്പെട്ട രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടതെന്ന് വളപ്പട്ടണം എസ്എച്ച്ഒ ബി. കാർത്തിക് പറഞ്ഞു.
രാത്രി ഉറങ്ങുന്നതിനു മുൻപ് വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. അതിനാൽ തന്നെ പുറത്തുനിന്ന് ആർക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പോലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെൺകുട്ടിയിലേക്ക് അന്വേഷണം വിരൽചൂണ്ടിയത്.
മുത്തുവിന്റെ സഹോദര പുത്രിയാണ് പിടിയിലായ 12 കാരിയെന്നാണ് വിവരം. കുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടതാണ്. മാതാവ് കുട്ടിയുടെ കൂടെയില്ലതാനും. അതിനാൽ മുത്തുവിന്റെയും ഭാര്യയുടേയും കൂടെയാണ് പെൺകുട്ടി വളരുന്നത്. അതേസമയം പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ പെൺകുട്ടിക്ക് സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ കിടക്കുന്നു എന്ന വിവരം കിട്ടിയതെന്ന് എസ്എച്ച്ഒ കാർത്തിക് പറഞ്ഞു. പിന്നാലെ അന്വേഷണ സംഘത്തെ സംഭവം നടന്ന വീട്ടിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണം അപ്പോൾ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ നടന്നത് കൊലപാതകമാണെന്ന് മനസിലായി. ഏഴാം ക്ലാസിലാണ് പ്രതിയായ കുട്ടി പഠിക്കുന്നത്. കുട്ടി ഇന്നലെയും ഇന്നും പറഞ്ഞ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. മൊഴികൾ കൃത്യമായി പരിശോധിക്കുമെന്നും കാർത്തിക് പറഞ്ഞു.
മാതാപിതാക്കൾക്ക് ചെറിയ കുഞ്ഞിനോട് സ്നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. തന്നോട് സ്നേഹം കുറവായിരുന്നു എന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ പെൺകുട്ടിയെ ഹാജരാക്കും. പ്രതിയായ കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കുട്ടിയോട് ഒപ്പമില്ല. പിതാവ് മരിച്ച ശേഷം മാസങ്ങൾക്ക് മുൻപാണ് കുട്ടി മുത്തുവിനും ഭാര്യയ്ക്കും ഒപ്പം എത്തിയതെന്നും കാർത്തിക് പറഞ്ഞു.