കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രാദേശിക എസ്എഫ്ഐ നേതാവിന്റെ വിശദീകരണത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവർത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.
അതേസമയം താൻ വൈദ്യ പരിശോധനയ്ക്ക് തയ്യാറെന്ന് എസ്എഫ്ഐ കേസിൽ ജാമ്യത്തിലിറങ്ങിയ എസ്എഫ്ഐ പ്രർത്തകൻ അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകൻറെ ഭാഗം കൂടി കേട്ടശേഷം നടപടിയിലേക്ക് കടക്കും. രണ്ട് കിലോ കഞ്ചാവ് പിടിച്ചത് കെഎസ്‌യു പ്രവർത്തകൻറെ മുറിയിൽ നിന്നുമാണെന്നും അത് എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും പിഎസ്‍ സഞ്ജീവ് ചോദിച്ചു. അതിനെക്കുറിച്ച് കെഎസ്‌യു നേതൃത്വം മറുപടി പറയണം. പ്രവർത്തകൻ പുറത്തിറങ്ങിയശേഷം പറഞ്ഞത് വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.
‘കളമശേരി ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് രംഗത്ത്
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ആകാശിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഞ്ചാവിൻറെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പോലീസിൻറെ മിന്നൽ പരിശോധനയിൽ രണ്ടു കിലോഗ്രാം കഞ്ചാവാണ് വിദ്യാർഥികളിൽ നിന്ന് പിടിച്ചെടുത്തത്. രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ രണ്ട് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിൻറെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ നേതാവും യൂണിയൻ സെക്രട്ടറിയുമാണ് അഭിരാജ്. ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തെന്ന കാരണം പറഞ്ഞാണ് അഭിരാജിനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. എന്നാൽ, എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുളള ശ്രമത്തിൻറെ ഭാഗമായാണ് ഈ പോലീസ് നടപടിയെന്ന വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.