റിയാദ്: ഹോട്ടൽ മുറിയിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിപ്പിച്ചതിന് മൂന്ന് പ്രവാസികളെ സൗദി അറേബ്യ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ആഴ്ച സൗദിയിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. രണ്ട് വനിതകളെയും ഒരു പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. മദ്ധ്യമേഖലയായ അൽ ഖാസിമിലെ പൊലീസും കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്തിനും എതിരായി രൂപീകരിച്ച വകുപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കുറ്റവാളികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായും ചോദ്യം ചെയ്യലുകൾ പൂർത്തിയാക്കുന്നതിനായി അവരെ പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. അതേസമയം, ഇവർ ഏത് രാജ്യത്തെ പൗരന്മാരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ ആഴ്ച ഒരു ഹോട്ടലിൽ വച്ച് അനാശാസ്യത്തിൽ ഏർപ്പെട്ട വിദേശ വനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പൊതു ധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് മറ്റ് അഞ്ച് പ്രവാസികളെയും പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മസാജിംഗ് കേന്ദ്രങ്ങൾക്കെതിരെയും റിയാദ് മുനിസിപ്പാലിറ്റി അധികൃതർ കർശന നടപടി സ്വീകരിച്ചിരുന്നു. ഈ മാസം ആദ്യം, സൗദി ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെയും ഒരു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ വകുപ്പ് രൂപീകരിച്ചത്.
വ്യക്തിപരമായ അവകാശങ്ങൾ ലംഘിക്കുന്ന, ഇസ്ലാമിക ശരീഅത്ത് കോഡും നിയമവും ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ലംഘിക്കുന്ന, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ വ്യക്തികളുടെ അന്തസ്സിനെ താഴ്ത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പുതിയ വകുപ്പ് രൂപീകരിച്ചത്.
GULF, GULF NEWS, GULF, SAUDI ARABIA