ന്യൂഡൽഹി: എല്ലാ അസഭ്യപ്രയോഗങ്ങളും മോശം പദങ്ങളും അശ്ലീലംപറച്ചിലായി വിലയിരുത്താനാകില്ലെന്ന് സുപ്രീംകോടതി. ഉപയോഗിക്കുന്ന വാക്കുകൾ വളരെയേറെ മോശപ്പെട്ടതും സംസ്കാരശൂന്യവും ആകാം. എങ്കിലും അവ അശ്ലീലതയുടെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, വിപുൽ എം. പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിചാരണക്കോടതി നൽകിയ ശിക്ഷ ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഒരു വ്യക്തി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
‘‘ഒരു വാക്ക് അശ്ലീലമാണെന്ന് കണക്കാക്കണമെങ്കിൽ അത് കാമവികാരങ്ങൾ ഉണർത്തുന്നതോ ലൈംഗികതാത്‌പര്യങ്ങളെ സ്വാധീനിക്കുന്നതോ അതുകേൾക്കുന്നവരുടെ മനസ്സിനെ ദുഷിപ്പിക്കാൻ സാധ്യതയുള്ളതോ ആയിരിക്കണം’’ -അശ്ലീലതയുടെ നിർവചനമായി കോടതി വ്യക്തമാക്കി.
ഈ മാനദണ്ഡങ്ങൾവെച്ച് പരിശോധിക്കുമ്പോൾ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്ന് മുഖവിലയ്ക്കെടുത്താൽപ്പോലും, അവ അശ്ലീലമാണെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
‘‘പൊതുസ്ഥലത്തുവെച്ച് മോശം വാക്കുകൾ ഉപയോഗിച്ചത് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയെന്നതിനാൽ ഈ വകുപ്പ് ചുമത്താമെങ്കിലും ഈ കേസിൽ പരാതിക്കാരനോ മറ്റാർക്കെങ്കിലുമോ അത്തരത്തിൽ ശല്യമുണ്ടായതായി ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. അതിനാൽ കുറ്റം നിലനിൽക്കില്ല’’ -കോടതി വിലയിരുത്തി.
2017 ഓഗസ്റ്റിൽ തമിഴ്‌നാട്ടിൽ ഒരു കൃഷിഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കേസ്. ഹർജിക്കാരനും ഭാര്യാസഹോദരനും തമ്മിൽ തർക്കവും കൈയാങ്കളിയും വാക്‌പോരും ഉണ്ടായി. അസഭ്യവാക്കുകൾകൊണ്ടും ജാതീയമായ അധിക്ഷേപങ്ങൾകൊണ്ടും നേരിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.
അശ്ലീലപ്രയോഗത്തിന് ഐ.പി.സി. 294 (ബി), ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഐ.പി.സി. 326, ഭീഷണിപ്പെടുത്തിയതിന് 506 (ii) എന്നീ വകുപ്പുകൾ പ്രകാരവും പട്ടികജാതി-വർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തു.
എന്നാൽ, മദ്രാസ് ഹൈക്കോടതി എസ്.സി./എസ്.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളിൽനിന്ന് ഇയാളെ ഒഴിവാക്കി. ഐ.പി.സി. പ്രകാരമുള്ള ശിക്ഷകൾ ശരിവെച്ചു. ഇതിനെത്തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.

















































