ഹൈദരാബാദ്: വനിതാ ഐപിഎസ് ട്രെയിനി നൽകിയ പരാതിയിൽ സഹപ്രവർത്തകനായ മറ്റൊരു ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിൽ പരിശീലനത്തിലിരിക്കുന്ന 30-കാരിയായ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ജൂൺ 23 മുതൽ വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സഹപ്രവർത്തകരുടെ മുന്നിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും വിവാഹിതയായ പരാതിക്കാരിക്ക് മറ്റൊരു ട്രെയിനി ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും അത് സമ്മതിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.
സ്വന്തം മൊബൈൽഫോൺ ബലമായി പിടിച്ചുവാങ്ങി സ്വകാര്യ ചാറ്റുകൾ പരിശോധിക്കാൻ ശ്രമിച്ചെന്നും പാസ്‌വേഡ് ആവശ്യപ്പെട്ട് ഒരു മുറിയിലേക്ക് ബലമായി കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. ജൂലായ് 9-ന് പ്രതിയുടെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി മുടി പിടിച്ചുവലിക്കുകയും ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
അതിനിടെ കോണ്ടം പാക്കറ്റുകൾ മുന്നിലേക്ക് വലിച്ചെറിയുകയും പിന്നീട് അനാവശ്യമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. തന്റെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ മൊബൈലിൽ പകർത്തി ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിലൂടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചതായും വനിതാ ഉദ്യോഗസ്ഥ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ശല്യം, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾക്കും ഐടി ആക്ടിലെ വിവിധ വകുപ്പുകൾക്കും കീഴിലാണ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

















































