തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊന്നും ഏറ്റെടുക്കില്ലെന്നും എംഎൽഎയായി തുടരുമെന്നും സതീശൻ വ്യക്തമാക്കി. ഇതിന്റെ പേരിലുള്ള യാതൊരുവിധ സെറ്റിൽമെന്റിനും താനൊരുക്കമല്ലയെന്നും സതീശൻ പറഞ്ഞതായാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നില്ലെങ്കിൽ ക്യാബിനറ്റിന്റെ ഭാഗമായി ഉണ്ടാവില്ലയെന്ന നിലപാട് സതീശൻ പക്ഷം നേരത്തെ തന്നെ സ്വീകരിച്ചിരുന്നതാണ്. ഇപ്പോഴാണ് ഈ കടുത്ത തീരുമാനം നേതൃത്വത്തെ അറിയിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നതെന്നു മാത്രം. ഇത് ഹൈക്കമാൻഡിന്റെ തലവേദന വർദ്ധിപ്പിക്കും. സതീശന്റെ നിലവിലെ നിലപാട് സ്വീകരിച്ച് ഹൈക്കമാൻഡ് മുന്നോട്ട് പോകുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾ സതീശനെ പിന്തുണയ്ക്കുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതാണ്.എംഎൽഎമാരുടെ ഭാഗത്തുനിന്നുള്ള പിന്തുണ മാത്രം വച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന് ഘടകകക്ഷി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കുമെന്നും വിവരമുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും തള്ളിക്കളയാതൊരു തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കണമെന്നാകും അവരുടെ നിലപാട്.
അതേസമയം, മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ഉറച്ച് നില്ക്കുകയാണ് കെ. സി വേണുഗോപാൽ. ഈ മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് അദ്ദേഹം പറഞ്ഞു.


















































