ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് തൊടുത്ത പെല്ലറ്റ് ഗണ്ണുകൾ ശരീരത്ത് പതിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റ ശരീരത്തിൽ നിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ നിലനിൽക്കെയാണ് പരുക്കേറ്റ ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തിൽനിന്ന് ലോഹാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം പുറത്തുവരുന്നത്. ഇന്നലെ സഭയിലടക്കം പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഷൈഖ് മൻസൂരിയുടെ തലയിൽനിന്നും കഴുത്തിൽനിന്നും ലോഹഭാഗങ്ങൾ കണ്ടെത്തിയത്. ജൂലായ് 24-ന് ആശുപത്രിയിലെ ഇഎൻടി വിഭാഗം തയ്യാറാക്കിയ മെഡിക്കൽ ലീഗൽ കേസ് റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. പെല്ലറ്റ് ഗൺ പ്രയോഗത്തിനെതിരെ ഷെയ്ഖ് മൻസൂരി നേരത്തെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.
പ്രതിഷേധക്കാർക്കെതിരെ ലോഹ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉപയോഗിച്ച് വെടിവെക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡൽഹി പോലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ മുൻപ് അറിയിച്ചിരുന്നത്. വിദ്യാർഥികൾക്കുനേരെ വെടിവെപ്പ് നടന്നിട്ടില്ല, പോലീസി ടിയർ ഗ്യാസാണ് പ്രയോഗിച്ചത്. വെടിവെപ്പ് നടന്നിട്ടില്ല എന്നിരിക്കെ ആരാണ് വെടിവെക്കാൻ ഉത്തരവ് നൽകിയത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഒരു പ്രതിഷേധം നടക്കുമ്പോൾ അവിടെ വെടിവെപ്പിനുള്ള ഉത്തരവിടാനുള്ള അധികാരം മജിസ്‌ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ല.’ എന്നായിരുന്നു സഭയിൽ ജിതേന്ദ്ര സിങ്ങിന്റെ വാദം.എന്നാൽ, മെറ്റാലിക് പെല്ലറ്റുകൾ ഡൽഹിയിലെ പ്രതിഷേധത്തിൽ ഉപയോഗിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം ആശുപത്രി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂടാതെ, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹഭാഗങ്ങൾ മൻസൂരിക്ക് കൈമാറാനും അധികൃതർ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഈ വിഷയം പാർലമെന്റിൽ ഉൾപ്പെടെ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.


















































