ആലുവ: ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം കാണാതായ 12 കാരിയെ പൂനെയിൽവെച്ച് പിടികൂടിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ. സംഭവത്തിൽ കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺകുട്ടിക്കെതിരേ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എസ്പി പത്രസമ്മേളനത്തിൽ പറഞ്ഞു.
കൂടാതെ ഇവർ തമ്മിൽ പരിചയപ്പെട്ട സാഹചര്യവും പരിശോധിക്കും. പെൺകുട്ടിക്ക് മതിയായ കൗൺസലിങ് കൊടുത്തശേഷം കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. കാണാതാകുന്ന സമയം രണ്ടുപേരുടെ കയ്യിലും മൊബൈൽഫോൺ ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ലൊക്കേഷൻ കണ്ടെത്താൻ തുണയായത്. നിസാമുദ്ദീൻ ട്രെയിനിൽ കയറിയ ഇവരെ പൂനെയിൽ ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടാനായത്. കൂട്ടുകാരിയിൽനിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയത്. പിന്നീട് യുവാവിനൊപ്പം പോവുകയായിരുന്നു.

















































