പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത്. തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളിൽ ഓടി നടക്കുന്നത്. പിണറായി തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. തന്റെ ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ജീവിതം പിണറായി കാരണം തകർന്നു. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് താൻ കേരളത്തിലേക്ക് തിരിച്ചു വന്നത്. ഇവിടെ ജീവിക്കാൻ അവസരം ഒരുക്കണമെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കാൻ സഹായിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അതുപോലെ പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ ഉണ്ടെന്നും സ്വപ്ന ആരോപിച്ചു. ചികിത്സക്കെന്ന പേരിലുള്ള പിണറായിയുടെ യാത്രകൾ ഇതിനു വേണ്ടിയാണ്. പിണറായിയേക്കാൾ ശക്ത ഭാര്യയാണ്. എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത് അതുകൊണ്ടാണ്. പിണറായിക്കു ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല. പിണറായിയുടെ മകന് കുടുംബത്തിൽ യാതൊരു പ്രാധാന്യവുമില്ല. മകൾക്കും പേരക്കുട്ടിക്കുമാണ് വീട്ടിൽ പ്രാധാന്യമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.


















































