ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വച്ചുള്ള യോോഗത്തിൽ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്‍റെയും മനസ്സറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്നാണ് കെ സി പക്ഷ നേതാക്കളുടെ അവകാശവാദം. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു. ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം. ആറു മാസത്തെ സമയമുണ്ട്. സർക്കാർ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്. സതീശൻ അനുകൂലികൾ കെസിയുടെ ഫ്ളക്സ് കീറിയത് പുതിയ ആയുധമാക്കാനാണ് കെസി പക്ഷ നേതാക്കളുടെ നീക്കം. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയും കീറിയെന്ന വിമർശനമാണ് ഉയർത്തുന്നത്. ഹൈക്കമാൻഡ് നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും.
മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് വി ഡി സതീശൻ. എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന് സതീശൻ ആവശ്യപ്പെടും. എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിൽ എടുക്കരുത്. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും ആവശ്യപ്പെടും. എന്നാൽ പാർട്ടി ലൈനിലാണെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം വ്യക്തമാക്കി. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു. എന്നാൽ അതിന് മുതിർന്നില്ലെന്ന് ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചത് പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു.

















































