ന്യൂഡൽഹി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. നാട്ടിലേക്ക് മടങ്ങിയാൽ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന ആശങ്കയുണ്ടെങ്കിലും തിരികെ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ബംഗ്ലാദേശിലെത്തിയ ശേഷം കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് ആഗ്രഹമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.
“ഞാൻ തിരികെ ചെല്ലുമ്പോൾ അവർ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കിൽ, എന്റെ മാതാപിതാക്കൾ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണിൽ വെച്ച് അത് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” – ഷെയ്ഖ് ഹസീന പറഞ്ഞു.
തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും അവർ അറിയിച്ചു. അതേസമയം, മടക്കയാത്ര സംബന്ധിച്ച് നിലവിലെ ബംഗ്ലാദേശ് ഭരണകൂടവുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്താകുകയായിരുന്നു. തുടർന്ന് 78-കാരിയായ ഹസീന ഇന്ത്യയിൽ അഭയം തേടി.
സർക്കാർവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസിൽ ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ ഉത്തരവിട്ടതിലോ അല്ലെങ്കിൽ അതു തടയുന്നതിൽ പരാജയപ്പെട്ടതിലോ ഹസീനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. മുൻ ആഭ്യന്തര മന്ത്രി അസദുസ്സാമൻ ഖാൻ കമലിനും ഇതേ കേസിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരുടെയും സ്വത്തുക്കൾ കണ്ടെത്തി പിടിച്ചെടുക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഭരണകൂടം പലതവണ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യ അതിന് അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.















































