തിരുവനന്തപുരം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ് ചെയ്യേണ്ടിവന്ന സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ .
സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ വിമർശനം.
“ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്റ് പോയത് അരമണിക്കൂർ മാത്രമല്ലേ, അതുവരെ കാത്തിരിക്കാമല്ലോ’ എന്ന് പറയുമായിരുന്നോ?” എന്നായിരുന്നു ആരോഗ്യമന്ത്രിയോടുള്ള ശോഭ സുരേന്ദ്രന്റെ ചോദ്യം.
2026-ലും ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ പോലും ഇല്ലാത്തത് ഗുരുതര വീഴ്ചയാണ്. ഈ പരാജയം ഏറ്റുപറയുന്നതിന് പകരം പരിമിതമായ സാഹചര്യത്തിലും സേവനം ചെയ്ത ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.

















































