കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വരെ കരിമണൽ കമ്പനിക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സിഎംആർഎൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് പുതിയ നിർദേശം മുന്നോട്ടു വച്ചത്. അപ്പീലിന്മേൽ വെള്ളിയാഴ്ച വിധി പറയാമെന്നും അതുവരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നുമാണ് ഇഡിക്ക് കോടതിയുടെ നിർദേശം.
ഇഡിയുടെ അന്വേഷണം അധികാരപരിധി മറികടന്നുള്ളതാണെന്നാണ് സിഎംആർഎൽ കോടതിയിൽ വാദിച്ചത്. തെളിവു ശേഖരണത്തിനായി സമൻസ് അയയ്ക്കാൻ ഇഡിക്ക് കഴിയില്ല. ഷെഡ്യൂൾഡ് കുറ്റകൃത്യം അന്വേഷിക്കാൻ ഇഡിക്ക് നിയമാധികാരമില്ല. എന്താണ് കുറ്റകൃത്യം എന്നതിൽ പോലും വ്യക്തതയില്ലെന്ന് സിഎംആർഎൽ വാദിച്ചു.
മാത്രമല്ല കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് 2 സത്യവാങ്മൂലങ്ങൾക്കു മറുപടി സമർപ്പിക്കാൻ അവസരം നൽകിയില്ല. അതുകൊണ്ടു തന്നെ സ്വാഭാവികനീതിയുടെ ലംഘനം നടന്നിട്ടുണ്ട്. ആദായനികുതിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്നും സിഎംആർഎൽ വാദിച്ചു. എന്നാൽ മറ്റ് ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം തങ്ങൾ നേക്കേണ്ട കാര്യമില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകർ വാദിച്ചു. മാത്രമല്ല, കള്ളപ്പണ കേസ് അന്വേഷിക്കുന്നത് എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയ കേസിലാണ്.
അത് 2024 ജനുവരിയിൽ തന്നെ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയിരുന്നു. തങ്ങൾ മാർച്ചിൽ മാത്രമാണ് കേസ് അന്വേഷിച്ചു തുടങ്ങിയത്. തെളിവു ശേഖരിക്കുക മാത്രാണ് ഇപ്പോൾ ചെയ്യുന്നത്. ആ നടപടിക്രമങ്ങൾ നടത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഇഡി വാദിച്ചു. തുടർന്നാണ് വെള്ളിയാഴ്ച അപ്പീലിൽ വിധി പറയാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഇതിനിടയിൽ ഹർജിക്കാർക്കെതിരെ തുടർ നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ഹർജിക്കാർക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ സിഎംആർഎല്ലിനൊപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയും പ്രതിയാണെങ്കിലും സിഎംആർഎല്ലിന്റെ ഹർജി മാത്രമാണ് കോടതി മുമ്പാകെയുള്ളത്.

















































