കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് ഇന്നു വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയിലും പവന് 1,09,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 215 രൂപ വർധിച്ച് 11,275 രൂപയും 14 കാരറ്റ് ഗ്രാമിന് 8,785 രൂപയുമായി.
അതേസമയം ബുധനാഴ്ച സ്വർണവില രണ്ടു തവണയായി പവന് 2080 രൂപ വർധിച്ചിരുന്നു. ഇതോടെ, രണ്ടുദിവസത്തിനിടെ പവന് 4,200 രൂപയാണ് ഉയർന്നത്. ഓഗസ്റ്റ് ഒന്നിന് ഇടിവോടെ ആരംഭിച്ച സ്വർണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച അതേനില തുടർന്നെങ്കിലും ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ ബുധനാഴ്ച തിരിച്ചുകയറ്റം ആരംഭിച്ച സ്വർണവില രാവിലെ പവന് 1,280 രൂപയും ഉച്ചയ്ക്ക് 800 രൂപയും വർധിച്ചു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വർധിച്ച സ്വർണവില സർവകാല റിക്കാർഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
അതേസമയം രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച രാജ്യാന്തര വിപണിയിൽ 169.60 ഡോളർ നേട്ടത്തിൽ ഔൺസിന് 4246 ഡോളറിലാണ് സ്വർണ വ്യാപാരം അവസാനിച്ചത്. ഇന്ന് രാവിലെ 4300 ഡോളറിനു മുകളിലേക്ക് കയറിയ സ്വർണവില നിലവിൽ 4262 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെയാണ് കേരളത്തിലും വില മാറ്റം. വെള്ളിവിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
















































