ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യസെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കറിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. അഗാർക്കറിന് കൂടുതൽ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിസിസിഐ എന്നാണ് വിവരം. ഈ വർഷം ജൂണിൽ അദ്ദേഹത്തിന്റെ കരാർ അവസാനിച്ചിരുന്നെങ്കിലും മൂന്നുമാസം കൂടി നീട്ടിനൽകിയിരുന്നു. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ കരാർ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിന് സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ട്. അഗാർക്കറിന് പകരം മുൻ ഇന്ത്യൻ താരവും ബെംഗളൂരു സെന്റർ ഓഫ് എക്‌സലൻസ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മൺ എത്തിയേക്കും.
അതേസമയം സമീപകാലത്തെ സംഭവിവകാസങ്ങളാണ് ബിസിസിഐയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ. പ്രധാനമായും രോഹിത് ശർമയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ടർമാർ കൈക്കൊണ്ട നിലപാടാണ് പ്രധാനവിഷയമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ച രോഹിത്തിന്റെ ഏകദിനഭാവിയെ സംബന്ധിച്ച് സെലക്ടർമാർ അടുത്തിടെ ഉറച്ച തീരുമാനമെടുത്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന ഏകദിനമത്സരമായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇക്കാര്യം അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ആ മത്സരത്തിലെ രോഹിത്തിന്റെ പ്രകടനം സെലക്ടർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് തകർപ്പൻ സെഞ്ചുറിയോടെ തിളങ്ങി. 110 പന്തിൽ നിന്ന് 138 റൺസാണ് അന്നു രോഹിത്ത് അടിച്ചെടുത്തത്. രോഹിത് തിളങ്ങിയത് അക്ഷരാർഥത്തിൽ സെലക്ടർമാരെ പ്രതിരോധത്തിലാക്കി. രോഹിത്തിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇത് കൂടുതൽ ചോദ്യമുയർത്തി. മുഖ്യസെലക്ടറോട് ചോദിക്കാതെ തന്നെ ബിസിസിഐ സെക്രട്ടറി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. രോഹിത് ടീമിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരാംഗമാണ്. ടീമിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോർഡ്‌സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല.”- സൈക്കിയ പിടിഐയോട് പറഞ്ഞു.
ഇതോടെ അഗാർക്കറെ മുഖ്യസെലക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ ആലോചിച്ചത്. ഒരുമാസത്തിനകം അഗാർക്കർ മാറിയേക്കുമെന്നാണ് വിവരം. അടുത്തിടെ നടന്ന പരമ്പര തോൽവികൾ വിലയിരുത്താനുള്ള യോഗവും ബിസിസിഐ ചേരുന്നുണ്ട്. ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരേ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അവലോകന യോഗം പൂർത്തിയാകാതെയാണ് ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലേക്ക് ടീം യാത്രയായത്.


















































