ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ റൗസ് അവന്യൂ ജില്ലാ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവർ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോൾ ഇതിനെല്ലാം മറുപടി നൽകുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
2023ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം ചെയ്ത് ബ്രിജ് ഭൂഷണെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസിലെ ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും മുൻ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെ വിടുകയായിരുന്നു.
താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്നും നീതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്; എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്. ആ വാക്കിൽ ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നു. ഇന്ന് കോടതി എന്നെയും വിനോദിനെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ബോധ്യമുണ്ടായിരുന്നതിനാൽ നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’ ബ്രിജ് ഭൂഷൺ പറഞ്ഞു.


















































