കാഠ്മണ്ഡു: നേപ്പാൾ- ടിബറ്റ് അതിർത്തിയിൽ വീണ്ടും പ്രളയഭീഷണി ശക്തമായതോടെ രക്ഷാപ്രവർത്തകർക്ക് ജാഗ്രതാ നിർദേശം. ടിബറ്റിലെ ഗ്യിറോങ് അതിർത്തി തുറമുഖത്തിന് മുകൾഭാഗത്ത് രൂപപ്പെട്ട തടാകം കരകവിഞ്ഞതായാണ് നേപ്പാൾ അധികൃതർ അറിയിച്ചത്. ഇതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സാധാരണക്കാരും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പോലീസ് നിർദേശിച്ചു.
‘ടിബറ്റിന്റെ ഭാഗത്ത് വീണ്ടും ജലതടയണ തകർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും വേണം’ എന്നാണ് നേപ്പാൾ പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
രണ്ട് ദിവസം മുൻപ് ടിബറ്റിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട മിന്നൽപ്രളയത്തിൽ 469 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ഇതിനിടെയാണ് പുതിയ പ്രളയഭീഷണി രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതിനിടെ ടിബറ്റിലെ രക്ഷാപ്രവർത്തനങ്ങളും ചൈന താൽക്കാലികമായി നിർത്തിവെച്ചു. വീണ്ടും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തകരോട് നിലവിലുള്ള സ്ഥലത്ത് തന്നെ കാത്തിരിക്കാനും തുടർനിർദേശങ്ങൾ ലഭിക്കുന്നതുവരെ മുന്നോട്ട് പോകരുതെന്നും ചൈനീസ് അധികൃതർ നിർദേശിച്ചത്.
ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവിയുടെ റിപ്പോർട്ട് പ്രകാരം, ചൈന- നേപ്പാൾ അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വലിയ തോതിൽ മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടിയതോടെയാണ് തടാകം രൂപപ്പെട്ടത്. തടാകത്തിലെ വെള്ളം രക്ഷാപ്രവർത്തകർ നീങ്ങിക്കൊണ്ടിരുന്ന പ്രദേശത്തേക്ക് ഒഴുകിത്തുടങ്ങിയതായും റിപ്പോർട്ടുണ്ട്. നേരത്തെ പ്രദേശത്ത് എത്തിയ അടിയന്തര രക്ഷാസംഘങ്ങളോട് ഒരു കിലോമീറ്റർ പിന്നോട്ട് മാറാനും നിർദേശം നൽകി. തടാകം പൊട്ടിത്തെറിച്ച് വലിയ തോതിൽ വെള്ളം താഴേക്ക് ഒഴുകാനുള്ള സാധ്യതയാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.
അതേസമയം ബുധനാഴ്ച ഗ്യിറോങ് അതിർത്തി കേന്ദ്രത്തിന് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് തടാകം രൂപപ്പെട്ടത്. വ്യാഴാഴ്ച ചൈനീസ് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ പകർത്തിയ ദൃശ്യങ്ങളിൽ തടാകത്തിന്റെ വലുപ്പം വ്യക്തമായിരുന്നു. പുറത്തേക്ക് സ്വാഭാവിക ഒഴുക്കില്ലാത്ത താഴ്വരയിൽ തവിട്ടുനിറത്തിലുള്ള വെള്ളം വൻതോതിൽ കെട്ടിക്കിടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനായത്.
വെള്ളം ഇതിനോടകം മരങ്ങളും കുറ്റിച്ചെടികളും മുക്കിയിരുന്നു. മണ്ണും കല്ലുകളും അടിഞ്ഞുണ്ടായ തടസത്തിന് പിന്നിൽ വെള്ളം ശക്തമായി ഉയരുന്നതും കാണാമായിരുന്നു. തടാകത്തിന്റെ ജലനിരപ്പ് ഇനിയും ഉയർന്നാൽ തടയണ തകർന്നേക്കാമെന്നും വലിയ തോതിലുള്ള വെള്ളപ്പാച്ചിൽ ഉണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലുള്ള നേപ്പാളിലെ രക്ഷാപ്രവർത്തകരോടും പ്രദേശവാസികളോടും നേരത്തെ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നു. തടാകം പൊട്ടിത്തെറിക്കുന്നതിനൊപ്പം വീണ്ടും മണ്ണിടിച്ചിൽ, പാറ ഇടിച്ചിൽ, ഹിമപാതം തുടങ്ങിയ ദ്വിതീയ ദുരന്തങ്ങൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയുണ്ടായ പുതിയ പ്രളയഭീഷണി ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ പുനരാരംഭിക്കാനാകൂ എന്ന നിലയിലാണ്.






