കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം മൂന്നാംദിവസം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ കാണാതായ കുട്ടിക്കായി രണ്ട് ദിവസം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പടനായർകുളങ്ങര തെക്ക് സ്വദേശി അറയ്ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാൽ. ശനിയാഴ്ച വൈകീട്ട് മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. ഫുട്‌ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ബിലാൽ. വൈകിയും കുട്ടി വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന വിഭാഗം സ്ഥലത്തെത്തുകയും കന്നേലി കായലിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു.
തുടർന്ന് കൊല്ലത്തുനിന്നുള്ള സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും അടക്കം നടത്തിയ തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ.






