ചെന്നൈ: നടി തൃഷയ്‌ക്കെതിരായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പ്രയോഗത്തെ അപലപിച്ച് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദറും ഗായിക ചിന്മയി ശ്രീപദയും. ഉദയനിധിയുടെ വാക്കുകൾ നിന്ദ്യവും വിലകുറഞ്ഞതും വൃത്തികേടുമാണെന്ന് ഖുശ്ബു സുന്ദർ എക്‌സിൽ കുറിച്ചു. അണികളോട് മാന്യമായി പെരുമാറാൻ നിർദേശം നൽകേണ്ടിയിരുന്ന ഉദയനിധി അതിലും ഹീനമായ പരാമർശം നടത്തുകയാണ് ഉണ്ടായതെന്ന് ചിന്മയി ആരോപിച്ചു.
‘ഉദയനിധി സ്റ്റാലിന്റെ പ്രസംഗം കേട്ടു. വൃത്തികേടും വിലകുറഞ്ഞതും നിന്ദ്യവുമായ വാക്കുകളായിരുന്നു അത്. അദ്ദേഹം പിന്തുടരാൻ കാത്തിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്’, ഖുശ്ബു കുറ്റപ്പെടുത്തി. ‘ഇത്തരം ചിന്താഗതിയുള്ളവരാണ് നാളെ സംസ്ഥാനം ഭരിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാനും ആഗ്രഹിക്കുന്നതെങ്കിൽ ദൈവം നമ്മെ രക്ഷിക്കട്ടെ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും രാഷ്ട്രീയ നാടകമാക്കി മാറ്റി അണികളുടെ കൈയടിയും വിസിലും വാങ്ങി ആസ്വദിക്കുന്നവരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്’, അവർ പ്രതികരിച്ചു. ‘സ്ത്രീകൾക്കെതിരായ ഇത്തരം വാക്കുകളെ സ്വാഭാവികവത്‌രിക്കുന്നവർ ഒരു കാര്യം ഓർക്കണം; സ്ത്രീകളുടെ അന്തസ്സ് രാഷ്ട്രീയ തർക്കങ്ങളിൽ ബലികഴിക്കപ്പെടുമ്പോൾ നിങ്ങളുടെ സ്വന്തം കുടുംബം ഉൾപ്പെടെയുള്ള ഒരാളും ഇതിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും പൊതു സംവാദങ്ങൾക്ക് ചില അതിരുകൾ ഉണ്ടാകണം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള പാവകളായി സ്ത്രീകളെ കണക്കാക്കരുത്’, അവർ അഭിപ്രായപ്പെട്ടു.’രാഷ്ട്രീയ എതിരാളികളുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃപാടവത്തോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലങ്ങളും ഉന്നയിക്കുക എന്നത് എളുപ്പവഴിയായി മാറുകയാണ്. ഉദയനിധി സ്റ്റാലിനും പിതാവ് എം.കെ. സ്റ്റാലിനും വർഷങ്ങളായി നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്. പൊതുവേദിയിൽ തൃഷയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയാൻ തയ്യാറാകണം’, ഖുശ്ബു ആവശ്യപ്പെട്ടു.
















































