തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും പകരക്കാരനെ കണ്ടെത്താനാകാതെ കോൺഗ്രസ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ പാർട്ടിയിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.
സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ താൽപര്യം.
ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി. വേണുഗോപാൽ വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ ഉയർത്തുന്ന പ്രധാന വാദം. അതേസമയം, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും പാർട്ടിയിൽ ശക്തമായി തുടരുകയാണ്. ബെന്നി ബഹനാനുവേണ്ടി ‘എ’ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്.
ഒരു മുഴുസമയ അധ്യക്ഷൻ വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ക്യാമ്പിന്റെ ആവശ്യം. ഈ നിലപാട് ഹൈക്കമാൻഡ് അംഗീകരിച്ചാൽ ജോസഫ് വാഴക്കന് സാധ്യത വർധിക്കും. ആന്റോ ആന്റണി, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ട്.
കെപിസിസിയിലെ അനിശ്ചിതത്വത്തിന് സമാനമായ സാഹചര്യം യൂത്ത് കോൺഗ്രസിലും തുടരുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഒ.ജെ. ജനീഷ് മന്ത്രിയായതോടെ പുതിയ അധ്യക്ഷനെയും പാർട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്.
















































