തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര സംബന്ധിച്ച് ഉയർന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ. സൗജന്യയാത്ര ആരുടെയും ഔദാര്യമല്ലെന്നും അത് സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു
താൻ ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങളാണ് പ്രിയദർശിനി പദ്ധതി തുടങ്ങിയത്. ചില പ്രസ്താവനകൾ കണ്ടപ്പോൾ എനിക്കു തോന്നിയത്, പ്രിയദർശിനി പദ്ധതി വേറെ ആരോ തുടങ്ങിയതാണെന്നും ഞങ്ങൾ അതു നിർത്താൻ പോകുകയാണെന്നുമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും പ്രിസ്റ്റീജ്യസ് ആയ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമാണ് പ്രിയദർശിനി. അത് ഇനിയും മുമ്പോട്ടുപോകും.’ മന്ത്രി വ്യക്തമാക്കി.
‘അതുപോലെ പദ്ധതി നിർത്താനുള്ള പരിപാടിയാണോ എന്ന് ചില സിപിഎം നേതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട, പ്രിയദർശിനി പൂർവ്വാധികം ഭംഗിയോടെ മുമ്പോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്’ – മന്ത്രി കൂട്ടിച്ചേർത്തു.
‘സ്ത്രീകളോട് ഒരുതരത്തിലുള്ള വിവേചനവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. എല്ലാവരും ഒരുപോലെയാണ്. കൃത്യമായി ഏതൊരു സ്ത്രീക്കും പ്രിയദർശിനിയിൽ യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല, എന്റെയോ സർക്കാരിന്റെയോ ഔദാര്യമല്ല.’ അത്തരത്തിലുള്ള യാതൊരു ധാരണയും ഐക്യജനാധിപത്യ മുന്നണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി പറഞ്ഞതിങ്ങനെ- കുടുംബിനികളുടെ കൈവശം പണമില്ലാത്തതുകൊണ്ടാണ് പലരും പ്രിയദർശിനിയെ ആശ്രയിക്കുന്നത്. സ്ത്രീകളുടെ ‘ബിഹേവിയർ’ മനസിലാക്കാൻ പ്രയാസമാണ്. ബസിന് കാശില്ലാത്ത സ്ത്രീ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോൾ ഫീസ് കൊടുക്കേണ്ടാത്ത പ്രൈവറ്റിൽപ്പോലും വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്കാണു വിടുന്നത്.’
‘ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയുംകൊണ്ട് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും’
















































