തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പുതല ഏകോപനം ശക്തമാക്കാൻ പുതിയ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡാറ്റാ അധിഷ്ഠിത ഫയൽ നീക്ക സംവിധാനത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിനായി മാപ്പിങ് സംവിധാനവും സർക്കാർ പദ്ധതികൾക്ക് ഏകീകൃത പ്രോട്ടോക്കോളും കൊണ്ടുവരും. ഇതിലൂടെ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസവും അധിക ചെലവും നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ.
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. കെ-റെയിലിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കില്ല. ഭൂമി ലഭ്യത ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും യാത്രാ സർവീസിനൊപ്പം ചരക്ക് ഗതാഗതവും പരിഗണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ലോയേഴ്സ് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. നിയമിതരായ ഇരുവരും ലോയേഴ്സ് കോൺഗ്രസ് ശുപാർശ ചെയ്ത പട്ടികയിലുള്ളവരാണെന്നും വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരെന്ന നിലയിലെ അവരുടെ യോഗ്യതയും മത്സരക്ഷമതയും പരിഗണിച്ചാണ് നിയമനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്, റിപ്പോർട്ട് ഇതുവരെ സർക്കാരിന്റെ പരിഗണനയിലെത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടപടിയെടുക്കേണ്ട ഘട്ടത്തിൽ സർക്കാർ ആവശ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ അവസരം നിഷേധിച്ചെന്ന വാർത്ത തെറ്റാണെന്നും ഫോണിലൂടെ അദ്ദേഹവുമായി വിശദമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായ യാതൊരു തീരുമാനവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് ഇളവുകൾ അനുവദിച്ചത് മുൻ ഇടത് സർക്കാരാണെന്നും പദ്ധതി നിർമാണം വൈകിയതിന്റെ നഷ്ടപരിഹാരം ഒഴിവാക്കിയത് അന്നത്തെ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംഘടനാപരമായ വിഷയമാണെന്നും പ്രതിപക്ഷം ആദ്യം ഉപനേതാവിനെ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.






