കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജ് മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എം.കെ റാമിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതിയെ അറസ്റ്റ് ചെയ്യാനായി ഒരു കാര്യവും പോലീസ് ചെയ്തില്ല. മറിച്ച് പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി, ഇല്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
ഈ കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കിൽ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേസിൽ ഡോ. എം.കെ റാമിനെ മൂന്ന് മാസത്തെ ഒളിവിന് ശേഷം പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഈ നടപടിയിലാണ് പോലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്നു പറഞ്ഞ കോടതി പ്രതിയെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടുവെന്നും വ്യക്തമാക്കി. ഈ അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. പണത്തിന് മീതെ പരുന്തും പറക്കില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടത്തണം. ഇല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തും.
ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഡോ. എം.കെ റാമിന്റെ കാര്യത്തിൽ സംഭവിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥർ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിയെന്നും ഹൈക്കോടതി പറഞ്ഞു.
കേരളത്തിൽ എന്താണ് സംഭവിക്കുന്നത്?. 15,000 രൂപ ലോണെടുത്തയാൾ ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്. ഇവിടെ 15 കോടി വായ്‌പ്പെടുത്തവർ ആത്മഹത്യ ചെയ്യുന്നില്ല. പോലീസിന്റെ കഥയിൽ നിന്നു തന്നെ മനസിലായി അവർ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പോലീസ് -കോടതി ചോദിച്ചു.
അതുപോലെ ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോൾ എന്തൊക്കെ രേഖകൾ പോലീസ് നൽകിയെന്ന് ചോദിച്ച കോടതി രേഖകൾ ഹൈക്കോടതിയിലെത്തിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകി. നടപടിക്രമങ്ങൾ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും. പ്രതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആനുകൂല്യങ്ങൾ നേടിയെന്നും അതിനാലാണ് പ്രതിക്ക് രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


















































