ഹോഷിയാർപൂർ: പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മരണം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ബിഎസ്എഫ് ജവാൻ അറസ്റ്റിൽ. രമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമർജിത് സിങ്ങാണ് കേസിലെ പ്രധാന പ്രതി.
ഏകദേശം 12 വർഷം മുമ്പാണ് രമയും അമർജിത് സിങ്ങും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഓഗസ്റ്റ് 13ന് രാത്രി അവധിയിലായിരുന്ന അമർജിത് വീട്ടിലെത്തിയതിന് പിന്നാലെ രമയെ മർദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. മർദനത്തിനിടെ ഗുരുതരമായി പരുക്കേറ്റ രമ പിന്നീട് മരണപ്പെട്ടെന്നാണ് ആരോപണം.
തുടർന്ന് ഓഗസ്റ്റ് 14ന് പുലർച്ചെ നാലുമണിയോടെ രമ മേൽക്കൂരയിൽ നിന്ന് വീണതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബത്തെ അറിയിച്ചു. എന്നാൽ ആശുപത്രിയിലെത്തിയ ബന്ധുക്കൾ രമ മരിച്ചതായി കണ്ടെത്തി. മൃതദേഹത്തിൽ നിരവധി പരുക്കുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്.
രമയെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും യഥാർഥ സംഭവം മറച്ചുവെക്കാനാണ് മേൽക്കൂരയിൽ നിന്ന് വീണതെന്ന കഥ പ്രചരിപ്പിച്ചതെന്നും കുടുംബം പോലീസിനോട് ആരോപിച്ചു. കൂടാതെ വിവാഹം കഴിഞ്ഞതു മുതൽ അമർജിത് മകളെ നിരന്തരം പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്തിരുന്നതായും രാമയുടെ പിതാവ് റാം ചന്ദ് ആരോപിച്ചു.
സംഭവത്തിൽ അമർജിത് സിങ്ങിനൊപ്പം ഇയാളുടെ അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു. അമർജിത് സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹർപ്രീത് സിങ് അറിയിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം രമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സ്വദേശമായ ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.






