തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി വിഡി സതീശൻ യുവാക്കൾക്ക് നൽകിയ വാക്ക് ഫലത്തിൽ വരാൻ പോകുന്നു. നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക 18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ വരുത്താൻ യാതൊരു നിയമതടസവുമില്ലെന്ന റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്. ഇതിൽ ചിലതിന് ആരുടെയും അനുമതി വാങ്ങുകയും വേണ്ട, ചില മോഡിഫിക്കേഷനുകൾക്ക് പണമടച്ച് അനുവാദം വാങ്ങണം. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പടെ പതിനെട്ട് തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
∙അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകൾ
അധിക സ്പീക്കറുകൾ
ആൻഡ്രോയിഡ് ഇന്റഫോടെയിൻമെന്റ് സിസ്റ്റം
ബോഡി സ്റ്റിക്കറുകൾ
ക്രോം ഗാർണിഷ്
ഡാഷ് കാം
ഡോർ വൈസറുകൾ
ഫ്‌ളോർ മാറ്റുകൾ
ജിപിഎസ് ട്രാക്കർ
ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
മഡ് ഫ്‌ളാപ്പുകൾ
പാർക്കിങ് സെൻസർ
റിവേഴ്‌സ് ക്യാമറ
റൂഫ് കാരിയറുകൾ
സീറ്റ് കവർ
50 ശതമാനം സുതാര്യമായ സൺ ഫിലിം
സ്റ്റിയറിങ് വീൽ കവർ
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
ടോ ഹുക്കുകൾ
കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാൽ ആർടിഒ ഓഫിസിൽ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആർസി ബുക്കിൽ ഉൾപ്പെടുത്തണം. എൻജിൻ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎൻജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാൽ സാധിക്കും. അതേസമയം മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കുക.


















































