എടത്വ: ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മരിച്ച സനുക്കുട്ടനും കുടുംബത്തിനുമെതിരെ മരണപ്പെട്ട ഹരീഷ്മയുടെ വീട്ടുകാർ മാവേലിക്കര പോലീസിൽ പരാതി നൽകി. വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ഈ ആരോപണങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.
ഒരുമാസം മുൻപാണു സനുക്കുട്ടൻ ദോഹയ്ക്ക് പോയത്. ഇയാളുടെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു. ഹരിഷ്മയുടെ മരണം നടക്കുമ്പോൾ സനുക്കുട്ടൻ ദോഹയിലായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സനുക്കുട്ടൻ ബംഗളൂരുവിലെ ലോഡ്ജിലാണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ മൃതദേഹം ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.
ഇതിനിടെ ഹരീഷ്മയുടെ സംസ്‌കാരം ഞായറാഴ്ച മാവേലിക്കരയിൽ നടന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. മൃതദേഹം കാണാൻ അനുവദിച്ചില്ല.
അതേസമയം രണ്ടുദിവസം മുൻപാണ് മൂന്നുമാസം ഗർഭിണിയായ ഹരിഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും അദ്ദേഹം അവിടെയെത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പോലീസിന്റെയും സഹായം തേടി. ഇതിനിടെ ഒരു ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞു. നാലുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്.

















































