ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷമായി കൊട്ടി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. . ‘ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല’ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സുകുമാരൻ നായരുടെ പേര് പറയാതെയായിരുന്നു വിമർശനം.
താനാണ് സർവവും എന്ന് ആരും കരുതരുതെന്നും കർമയോഗിയായ മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. മന്നത്തിന്റെ സ്മൃതിസ്ഥാനത്തേക്ക് വരുന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും എല്ലാവരും അവിടേക്ക് വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
അതുപോലെ എൻഎസ്എസിന്റെ ഇന്നത്തെ എല്ലാ ആസ്തികളും മന്നം പത്മനാഭൻ നടത്തിയ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. മന്നം എല്ലാവരുടേതുമാണ്, അതിനാൽതന്നെ അദ്ദേഹത്തിന്റെ സ്മൃതിയിടം കാണാൻ വരുന്നവരെ തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് എത്തുന്ന പലരെയും ജനറൽ സെക്രട്ടറി തടയുന്നു എന്ന വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനമെത്തിയത്.

















































