തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ.മുരളീധരന്റെ പരാജയത്തില്‍ കെപിസിസിക്കും പങ്ക്. തൃശൂരില്‍ ഇടപെടുന്നതില്‍ കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. തൃശൂര്‍, ആലത്തൂര്‍ ലോകസഭാമണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തല്‍.
2024ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജൂലായില്‍ നിയോഗിച്ച കമീഷന്‍ ആഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കമീഷന്‍ ശുപാര്‍ശകളില്‍ നടപടിയുമുണ്ടായിട്ടില്ല. കെപിസിസിയെ വരെ പ്രതിക്കൂട്ടിലാക്കിയെന്നതാണ് റിപ്പോര്‍ട്ടില്‍ നടപടിയില്ലാത്തതിന് കാരണമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
കെപിസിസി പൂഴ്ത്തിയ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന പരാതികളും തെളിവുകളും കണ്ടെത്തലുകളും വ്യക്തികള്‍ക്കെതിരായ കടുത്ത ആരോപണങ്ങളും ശുപാര്‍ശകളുമടക്കം 30 പേജുകളിലായാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി കെ.സി ജോസഫ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ടി.സിദ്ദിഖ് എം.എല്‍.എ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ കമ്മീഷന്‍. മൂന്ന് തവണയായിട്ടായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്.
തൃശൂരില്‍ ബി.ജെ.പിയോട് കെ.മുരളീധരന്റെ മൂന്നാം സ്ഥാനത്ത് പോയുള്ള തോല്‍വിയാണ് പ്രധാനമായും കമീഷന്‍ പരിശോധിച്ചത്. തൃശൂരില്‍ സംഘടനാപരമായും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതില്‍ കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായെന്ന് കണ്ടെത്തലില്‍ ആറാമത്തെ ഇനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടി.എന്‍. പ്രതാപന്‍, ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ്, അനില്‍ അക്കര എന്നിവരുടെ ഭാഗത്ത് നിന്നും മനപ്പൂര്‍വമായ വീഴ്ചയുണ്ടായതായി തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതായി വ്യക്തമാക്കുന്ന കമീഷന്‍, ഇവരെ 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണമെന്നും നിര്‍ദേശിക്കുന്നു.
കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇടപെട്ട രീതി സുരേഷ്‌ഗോപിക്ക് അവസരമൊരുക്കാനും ബി.ജെ.പിക്കും സഹായകരമായി. സിറ്റിങ് എം.പി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ഒന്നരക്കൊല്ലം മുമ്പ് പരസ്യമായി പ്രഖ്യാപിച്ചത് സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരാളികള്‍ ഇല്ലെന്ന പ്രതീതി സൃഷ്ടിച്ചു. എം.പിയുടെ പ്രവര്‍ത്തനം മണലൂര്‍, ഗുരുവായൂര്‍ അസംബ്‌ളി മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ബ്‌ളോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന, പാര്‍ട്ടിയില്‍ സജീവമല്ലാത്തവരെ പോലും ചില നേതാക്കളുടെ താല്‍പര്യത്തില്‍ നിയമിച്ചു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കി.
പരാതികള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ പരിഗണനയിലാണ്. യൂത്ത് കോണ്‍ഗ്രസ്, യു.ഡി.വൈ.എഫ് സംവിധാനം ഏകോപിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളിലായി 75000ത്തിലധികം ബി.ജെ.പി അനുകൂല വോട്ടുകള്‍ കയറിക്കൂടിയത് തിരിച്ചറിഞ്ഞ് നീക്കം ചെയ്യാന്‍ കഴിയാതിരുന്നത് സംഘടനാ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇത് വലിയ തിരിച്ചടിയായി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം തുടങ്ങി 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ജില്ലയിലെ പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തനങ്ങളെയും താരതമ്യം ചെയ്താണ് കമീഷന്‍ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി കെ.പി.സി.സിയുടെ ഇടപെടലും പ്രശ്‌നപരിഹാരവും നിര്‍ദേശിച്ച കമീഷന്‍ റിപ്പോര്‍ട്ടില്‍ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ നിരീക്ഷണമടക്കം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായെന്ന് കണ്ടെത്തിയവരെ തന്നെ ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നിയോഗിക്കുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ, ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുയര്‍ത്തിയും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് പ്രധാന കാരണക്കാരനെന്നും ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണമെന്നും കെ.പി.സി.സി തന്നെ നിയോഗിച്ച സമിതി നിര്‍ദേശിച്ച ടി.എന്‍ പ്രതാപനെ ആദ്യം വര്‍ക്കിങ് പ്രസിഡന്റായും, പിന്നാലെ മലബാര്‍ മേഖലയുടെ ചുമതലയിലും ഏറ്റവും ഒടുവിലായി കെ.എസ്.യുവിന്റെ കെ.പി.സി.സിയുടെ ചുമതലയിലും നിയോഗിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിഷേധമുയര്‍ത്തിയ കെ.മുരളീധരന്‍ അനുകൂലികളെയും മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് അടക്കമുള്ളവരെയും സസ്‌പെന്‍ഡ് ചെയ്ത് എട്ട് മാസമെത്തിയിട്ടും ഇവരെ തിരിച്ചെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കെ.മുരളീധരനും ഇവരെ കബളിപ്പിക്കുകയാണെന്ന വിമര്‍ശനമുണ്ട്. തൃശൂരില്‍ ഡി.സി.സി പ്രസിഡന്റിനെയും യു.ഡി.എഫ് ചെയര്‍മാനെയും നിയമിക്കുന്നതും വൈകിക്കുകയാണ്.