വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകൻ ബാരൺ ട്രംപിന്റെ ജീവനു ഭീഷണിയുണ്ടെന്നു തോന്നിക്കുന്ന വീഡിയോ ഇറാനിയൻ സ്റ്റേറ്റ് മീഡിയ സംപ്രേഷണം ചെയ്ത സംഭവത്തിൽ യുഎസ് സീക്രട്ട് സർവീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി സീക്രട്ട് സർവീസ് സ്ഥിരീകരിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല.
ഇറാനിലെ കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള ഭരണകൂടവുമായി ചേർന്നുപ്രവർത്തിക്കുന്ന ഔദ്യോഗിക മാധ്യമമായ ഐആർഐബി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഏതാണ്ട് മൂന്നു മിനിറ്റോളം നീളുന്ന വീഡിയോ ആരംഭിക്കുന്നത് ബാരൻ ട്രംപിനെ എവിടെ വച്ച് കൊല്ലാം എന്ന ഇംഗ്ലിഷ് തലക്കെട്ടോടെയാണ്. ന്യൂയോർക്കിലെ ട്രംപ് ടവർ ഉൾപ്പെടെ ബാരൻ ട്രംപ് പൊതുവായി സമയം ചെലവഴിക്കാറുള്ള പ്രധാന സ്ഥലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോയുടെ അവസാന ഭാഗത്ത്, തങ്ങൾ പ്രഖ്യാപിച്ച 10 മില്യൻ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) സമ്മാനത്തുക കൈപ്പറ്റാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണെന്നു പശ്ചാത്തലത്തിൽ ഒരാൾ പറയുന്നുമുണ്ട്.
അതേസമയം സീക്രട്ട് സർവീസ് വക്താവ് നേറ്റ് ഹെറിംഗ് സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. “വീഡിയോയെക്കുറിച്ച് യുഎസ് സീക്രട്ട് സർവീസിന് അറിവുണ്ട്. ഞങ്ങളുടെ സംരക്ഷണത്തിലുള്ള വ്യക്തികൾക്കെതിരെ ഭീഷണിയായി കണക്കാക്കാവുന്ന ഏത് കാര്യവും ഏജൻസി പരിശോധിക്കും,” ഹെറിംഗ് പറഞ്ഞു. എന്നാൽ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ചോ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചോ കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായില്ല. പ്രവർത്തന സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സീക്രട്ട് സർവീസ് വ്യക്തമാക്കിയത്.
അതേസമയം അമേരിക്കൻ പ്രസിഡന്റിനും നിയമപരമായി സംരക്ഷണം ലഭിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നത് സീക്രട്ട് സർവീസിന്റെ പ്രധാന ചുമതലയാണ്. സംരക്ഷണത്തിലുള്ള വ്യക്തികൾക്കെതിരെ നേരിട്ടോ പരോക്ഷമായോ ഭീഷണി ഉയർത്തുന്നതായി തോന്നുന്ന ആശയവിനിമയങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വീഡിയോകൾ തുടങ്ങിയവ ഏജൻസി പതിവായി വിലയിരുത്താറുണ്ട്. അതിനാൽ ഇറാനിയൻ മാധ്യമത്തിൽ സംപ്രേഷണം ചെയ്ത വീഡിയോയും സുരക്ഷാ ഏജൻസിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇറാനിയൻ സ്റ്റേറ്റ്-ലിങ്ക്ഡ് മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ തുടർച്ചയായാണ് ഏറ്റവും പുതിയ വീഡിയോയിലും ട്രംപിന്റെ കുടുംബത്തിലെ അംഗമായ ബാരൺ ട്രംപിനെ പ്രത്യേകം പരാമർശിക്കുന്നതായോ ലക്ഷ്യമിടുന്നതായോ തോന്നുന്ന ഉള്ളടക്കം പുറത്തുവന്നത്.
വീഡിയോ യഥാർഥത്തിൽ ബാരൺ ട്രംപിനെതിരായ നേരിട്ടുള്ള വധഭീഷണിയാണോ, അതോ അമേരിക്കൻ പ്രസിഡന്റിനെതിരായ ഇറാനിയൻ പ്രചാരണത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ സന്ദേശമാണോ എന്നത് നിലവിൽ വ്യക്തമല്ല. വീഡിയോയ്ക്ക് പിന്നിൽ ഇറാൻ സർക്കാരിന്റെ നേരിട്ടുള്ള നിർദേശമുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം, വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്ന സന്ദേശം സുരക്ഷാ ഭീഷണിയായി കണക്കാക്കാമോ എന്നതടക്കമുള്ള കാര്യങ്ങളാണ് യുഎസ് അധികൃതർ പരിശോധിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ സംഭവം കൂടുതൽ ശ്രദ്ധ നേടുന്നത്. ഖമനെയിയുടെ വധത്തിന് പിന്നാലെ വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശങ്ങളോ മറ്റ് പ്രകോപനപരമായ ഉള്ളടക്കങ്ങളോ പുറത്തുവരുന്നത് യുഎസ് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
അതേസമയം, ബാരൺ ട്രംപിനെതിരെ യഥാർഥ ആക്രമണശ്രമം ഉണ്ടായതായി നിലവിൽ യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. വീഡിയോയെക്കുറിച്ച് സീക്രട്ട് സർവീസ് അന്വേഷണം നടത്തുകയാണെന്നും, അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ സുരക്ഷാ വിലയിരുത്തലുകൾ നടത്തിവരികയാണെന്നുമാണ് അധികൃതരുടെ പ്രതികരണം.






