മാണ്ഡ്യ: കർണാടക ലോകായുക്ത അറസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന് ആശുപത്രിയിൽ പ്രത്യേക പരിചരണം ലഭിച്ചതായി കണ്ടെത്തൽ. ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഉദ്യോഗസ്ഥനെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (MIMS) പ്രവേശിപ്പിക്കുകയും പ്രത്യേക മുറിയിൽ താമസിപ്പിക്കുകയും ചെയ്ത സംഭവം വിവാദമായി.
ശ്രീരംഗപട്ടണത്തെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് (ADLR) മുഹമ്മദ് ഹുസൈനെയാണ് ലോകായുക്ത പോലീസ് സാമ്പത്തിക ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇയാളെ ജയിലിൽ പാർപ്പിക്കേണ്ടതായിരുന്നു. എന്നാൽ പകരം മാണ്ഡ്യയിലെ MIMS ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മാണ്ഡ്യ ജില്ലാ സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ ആശുപത്രിയിൽ അപ്രതീക്ഷിത പരിശോധന നടത്തി കയ്യോടെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥൻ കഴിയുന്ന വാർഡിലെത്തിയ ജഡ്ജി ഡോക്ടർമാരോട് ഹുസൈന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായി ചോദിച്ചു. ആശുപത്രിയിൽ തുടരേണ്ട തരത്തിലുള്ള അസുഖമൊന്നും ഹുസൈന് ഇല്ലെന്ന് ഡോക്ടർ അറിയിച്ചതായാണ് റിപ്പോർട്ട്.
പരിശോധനയ്ക്കിടെ ഹുസൈൻ താമസിച്ചിരുന്ന പ്രത്യേക മുറിക്കുള്ളിൽ ഒരു യുവതിയെയും കണ്ടെത്തി. യുവതിയെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോൾ, താൻ ഹുസൈന്റെ കാമുകിയാണെന്നാണ് യുവതി പറഞ്ഞതായും റിപ്പോർട്ടുണ്ട്. തുടർന്ന് ജയിലിൽ കഴിയേണ്ടിയിരുന്ന ഹുസൈനെ എന്തുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജഡ്ജി ജയിൽ അധികൃതരോട് ചോദിച്ചു. ജയിലിലെ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അധികൃതർ വിശദീകരിച്ചതായി റിപ്പോർട്ട്.
ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വിവരം കോടതിയെ അറിയിച്ചിരുന്നോയെന്നും ജഡ്ജി ചോദിച്ചു. എന്നാൽ കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഒരു ജയിൽ ഉദ്യോഗസ്ഥൻ സമ്മതിച്ചതായാണ് വിവരം. ഇനിമുതൽ ഇത്തരം കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ജയിൽ അധികൃതരെ ജഡ്ജി രൂക്ഷമായി വിമർശിച്ചു. ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെയും അവിടെ പ്രത്യേക മുറിയിൽ താമസിപ്പിച്ചതിന്റെയും സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്കും MIMS മെഡിക്കൽ അധികൃതർക്കും നിർദേശം നൽകി. ലോകായുക്ത അറസ്റ്റ് ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥന് ജയിലിന് പകരം ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങൾ ലഭിച്ചെന്ന ആരോപണമാണ് സംഭവത്തോടെ ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






