കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിക്കുകയും മരുന്നുകൾ കുറിക്കുകയും ചെയ്തതായി കണ്ടെത്തൽ. കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംഭവം. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ രാംകേഷ് കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് പോയ സമയത്താണ് ഡ്രൈവർ ഒപി വിഭാഗത്തിലെത്തിയ രോഗികളെ പരിശോധിച്ചത്.
ഡ്രൈവർ രോഗികളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പുറത്തുവന്ന വിഡിയോയിൽ രോഗികളെ അകത്തേക്ക് വിളിച്ച് അസുഖവിവരങ്ങൾ ചോദിക്കുന്നതും തുടർന്ന് മരുന്നുകൾ കുറിക്കുന്നതും കാണാം. കുറിപ്പടി നൽകുന്നതിനിടെ ചില മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങണമെന്നും ഡ്രൈവർ രോഗികളോട് പറയുന്നുമുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് ഡ്രൈവർ രോഗികളെ പരിശോധിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ ഡോക്ടർ രാംകേഷിനോട് വിശദീകരണം തേടിയതായി ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പിയൂഷ് മിശ്ര അറിയിച്ചു.
അതേസമയം, ഡ്രൈവർ രോഗിക്ക് കുറിപ്പടി നൽകിയതായി ഡോക്ടർ രാംകേഷ് സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗി തന്റെ പരിചയക്കാരനായിരുന്നെന്നും ഈ സമയത്താണ് ഡ്രൈവർ കുറിപ്പടി നൽകിയതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഡ്രൈവറെ ജോലിയിൽനിന്ന് പുറത്താക്കിയതായും രാംകേഷ് അറിയിച്ചു.
हाल ये स्वास्थ्य व्यवस्था यूपी –
डॉक्टर की जगह OPD में मरीज देख रहा ड्राइवर…वीडियो वायरल है..!CMS के निरीक्षण में सब ठीक ठाक मिला..फिलहाल जांच चल रही है !
दो प्रकरण है –
पहला -डॉक्टर के स्थान में उसका ड्राइवर कैसे मरीज देख रहा था !दूसरा – क्या अस्पतालों में दवाइयों का… https://t.co/AhddpUTOTc pic.twitter.com/8u9YlCtr5r
— Rahul Saini (@JtrahulSaini) September 17, 2026





