ഡൽഹി: അഭിഷേക് ശർമയുടെ അതിവേഗ സെഞ്ചുറിയും സഞ്ജുവിന്റെ ഫിഫ്ടിയും ചേർത്ത് റൺമല തീർത്തു ആദ്യം. പിന്നാലെ നിന്നുതിരിയാൻ അവസരം കൊടുക്കാതെ ബൗളർമാർ വരിഞ്ഞുമുറുക്കി… അഫ്ഗാനെ തൂഫാനാക്കി മൂന്നാം ടി20 യിൽ 127 റൺസ് ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരി. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 94 റൺസിന് ഓൾഔട്ടായി. 34 പന്തിൽ 108 റൺസുമായി റെക്കോഡ് സെഞ്ചുറി കുറിച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ.
222 റൺസ് വിജയലക്ഷ്യമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് കാര്യമായി കഷ്ടപ്പെടാനുള്ള അവസരം ഇന്ത്യൻ ബോളർമാർ നൽകിയില്ല. ആദ്യ ഓവറുകളിൽ അടിച്ചുതുടങ്ങിയതൊഴിച്ചാൽ പിന്നീട് ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. മൂന്നോവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസെന്ന നിലയിലായിരുന്നു അഫ്ഗാൻ. നാലാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി അക്ഷർ പട്ടേൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. റഹ്‌മാനുള്ള ഗുർബാസ്(15), സെദിഖുള്ള അത്തൽ(1) എന്നിവരെയാണ് അക്ഷർ മടക്കിയത്.
പിന്നാലെ ദാർവിഷ് റസൂലി (0), ഇബ്രാഹിം സദ്രാൻ(25) എന്നിവർ കൂടി പുറത്തായതോടെ അഫ്ഗാൻ 47-4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ അസ്മത്തുള്ള ഒമർസായിയും നൂർ ഉൾ റഹ്‌മാനും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. സ്‌കോർ 70ൽ നിൽക്കേ നൂർ ഉൾ റഹ്‌മാൻ(11) പുറത്തായി. പിന്നീട് അഫ്ഗാൻ ബാറ്റർമാർ നിരനിരയായി മടങ്ങി. മുഹമ്മദ് നബി(8), ഒമർസായി(17), മുജീബ് റഹ്‌മാൻ(0), റാഷിദ് ഖാൻ(6) എന്നിവർ വേഗം മടങ്ങി. ഒടുക്കം 94 റൺസിന് അഫ്ഗാൻ ഓൾഔട്ടായി. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റെടുത്തു.
പരമ്പര സ്വന്തമാക്കിയ ശേഷമിറങ്ങിയ ഇന്ത്യ മൂന്നാം ട്വന്റി20 മത്സരത്തിൽ ഓപ്പണർമാരായ അഭിഷേക് ശർമയുടെ റെക്കോർഡ് സെഞ്ചുറിയുടെയും സഞ്ജു സാംസന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയുടെയും കരുത്തിൽ20 ഓവറിൽ അടിച്ചുകൂട്ടിയത്7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. വെറും 34 പന്തിൽ 11 സിക്സുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെ 108 റൺസെടുത്താണ് അഭിഷേക് കളംവിട്ടത്.
30 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി അഭിഷേക് ശർമയുടെ ആറാട്ടാണ് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ ഓവറിലെ അവസാന പന്ത് ഫോറടിച്ചു തുടങ്ങിയ അഭിഷേക് പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ഇന്ത്യയുടെ ടോട്ടൽ 100ൽ എത്തി. അതിൽ 76 റൺസും അഭിഷേകിന്റെ വകയായിരുന്നു. ട്വന്റി20യിൽ പവർപ്ലേയ്ക്കുള്ളിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. വെറും 17 പന്തിലാണ് അഭിഷേക് അർധസെഞ്ചുറി തികച്ചത്. ഇത് ആറാം തവണയാണ് അഭിഷേക് 20 പന്തുകളിൽ താഴെ നേരിട്ട് അർധസെഞ്ചുറി നേടുന്നത്. അതേസമയം ഇതാദ്യമായാണ് പവർപ്ലേയ്ക്കുള്ളിൽ ഇന്ത്യയുടെ ടോട്ടൽ 100 കടക്കുന്നതും.
അതേസമയം ഇന്നു അഭിഷേകിന്റെ സമയമാണെന്നു മനസിലായതോടെ കൃത്യമായി സ്ട്രൈക്ക് കൈമാറുന്നതിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. പരമാവധി പന്തുകൾ അഭിഷേകിന് വിട്ടുകൊടുക്കാൻ സഞ്ജു ശ്രമിച്ചു. ഇടയ്ക്ക് സിക്സറുകളും ബൗണ്ടറികളുമായി ഉറച്ച പിന്തുണ നൽകുകയും ചെയ്തു. ഒൻപതാം ഓവറിൽ അഭിഷേക് സെഞ്ചുറി നേടി. പത്ത് സിക്സും ഒൻപതും ഫോറും സഹിതമാണ് വെറും 30 പന്തിൽ അഭിഷേക് സെഞ്ചുറി തികച്ചത്. പിന്നാലെ ഒരു സിക്സർ കൂടി പറത്തിയെങ്കിലും പത്താം ഓവറിൽ റാഷിദ് ഖാനാണ് അഭിഷേകിനെ പുറത്താക്കിയത്. അപ്പോഴേയ്ക്കും ഇന്ത്യൻ ടോട്ടൽ 142ൽ എത്തിയിരുന്നു.
അഭിഷേക് പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗത പരമാവധി നിലനിർത്താൻ സഞ്ജു ശ്രദ്ധിച്ചു. എന്നാൽ 12–ാം ഓവറിൽ തിലക് വർമ (5 പന്തിൽ 2) റണ്ണൗട്ടാകുകയും ചെയ്തു. പിന്നീടെത്തിയ ക്യാപ്റ്റൻ ശ്രേയ്യസ്സ് അയ്യറെ സാക്ഷിയാക്കി ബൗണ്ടറികൾ കണ്ടെത്തിയ സഞ്ജു തുടർച്ചയായ രണ്ടാം അർധസെഞ്ചുറി പൂർത്തിയാക്കി. 34 പന്തിൽ 4 സിക്സുകളുടെയും 2 ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്. എന്നാൽ തൊട്ടടുത്ത ഓവറിൽ അസമത്തുള്ള ഒമറസായിയുടെ പന്തിൽ സിക്സറിനു ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനു സമീപം റാഷിദ് ഖാൻ കൈകളിൽ ഒതുക്കി.
പിന്നാലെയെത്തിയ ശിവം ദുബെ ഒരു സിക്സും ഒരു ഫോറുമായി തുടങ്ങമിട്ടെങ്കിലും 10 പന്തിൽ 14 റൺസെടുത്ത താരത്തെ ഒമർസായി തന്നെ വീഴ്ത്തി. ആറാമനായി ഇഷാൻ കിഷൻ ക്രീസിലെത്തിയത്. 8 പന്തിൽ 10 റൺസെടുത്ത ഇഷാനെ, കീപ്പർ റഹ്മനുള്ള ഗുർബ്ബാസ് ഡയറക്ട് ത്രോയിൽ റണ്ണൗട്ടാക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും (4 പന്തിൽ 1) തിളങ്ങാനായില്ല. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും അവസാന ഓവർ വരെ പിടിച്ചുനിന്ന ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ (20 പന്തിൽ 29) ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 220 കടത്തിയത്. അക്ഷർ പട്ടേൽ ( പന്തിൽ 5*), രവി ബിഷ്ണോയ് (0*) എന്നിവർ പുറത്താകാതെ നിന്നു. അതേസമയം ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹികം സന്ദ്രാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.




