തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി അദ്ദേഹം ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.
ശിക്ഷാവിധി വന്ന വ്യാഴാഴ്ച രാത്രിയോടെയാണ് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക.
ജയിൽ ആശുപത്രി വാർഡിൽ തന്നെ ചികിത്സ തുടരണമോ, അതോ പുറത്തുള്ള ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ മാറ്റണമോ എന്നതും ഡോക്ടർ തീരുമാനിക്കും. നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയിൽവൃത്തങ്ങളിൽനിന്നുള്ള വിവരം. തച്ചങ്കരി ആശുപത്രി ബ്ലോക്കിൽ തുടരുകയാണ്.
സംസ്ഥാന പൊലീസ് ഉപമേധാവിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കഴിഞ്ഞദിവസം ശിക്ഷിച്ചത്.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.






