കോട്ടയം: കല്യാണ ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ഭക്ഷണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ കാറ്ററിംഗ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം, കോട്ടയം കഞ്ഞിക്കുഴി, എറണാകുളം പെരുമ്പാവൂർ എന്നിവിടങ്ങളിലെ മൂന്ന് വിവാഹ ചടങ്ങുകൾക്കാണ് ഭക്ഷണം എത്തിക്കാതിരുന്നത്.
വിവാഹത്തിന് കാറ്ററിംഗ് സേവനം നൽകാമെന്ന് ഉറപ്പുനൽകി മുൻകൂറായി പണം വാങ്ങിയശേഷം സർവീസ് നടത്താതെ മുങ്ങിയെന്നാണ് പരാതി. സംഭവത്തിൽ ഉദയം കാറ്ററിംഗ് സർവീസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളം പെരുമ്പാവൂരിലുമാണ് ഭക്ഷണം മുടങ്ങിയത്. മൂന്ന് സ്ഥലങ്ങളിലും കാറ്ററിംഗ് ഏറ്റെടുത്തിരുന്നത് ഉദയം കാറ്ററിംഗ് സർവീസായിരുന്നു. ഓൺലൈനിലൂടെയാണ് രണ്ട് കുടുംബങ്ങൾ കാറ്ററിംഗ് സർവീസിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപ വീതം നൽകിയതായാണ് വിവരം. പെരുമ്പാവൂർ സ്വദേശികളിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വാങ്ങിയതായും പരാതിയുണ്ട്.
വിവാഹച്ചടങ്ങ് കഴിഞ്ഞിട്ടും ഭക്ഷണം എത്താതായതോടെയാണ് കുടുംബങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് നൽകിയത്. രണ്ട് കുടുംബങ്ങൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പെരുമ്പാവൂർ സ്വദേശികളും സമാന പരാതിയുമായി രംഗത്തെത്തിയത്.
കഞ്ഞിക്കുഴിയിൽ ലഭിച്ച പരാതി കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതി മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്. കുടുംബങ്ങളെ കബളിപ്പിച്ചെന്ന വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഉദയം കാറ്ററിംഗ് സർവീസിനെതിരെ മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.





