മുംബൈ: ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരങ്ങളായ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ മുന്നിലെന്ന് റിപ്പോർട്ട്. നിലവിലെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കരാർ ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ സജീവമാകുന്നത്. അഗാർക്കറുടെ കരാർ അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരെ നീട്ടുമെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനാണ് സാധ്യതയെന്ന് ബിസിസിഐയിലെ ഒരു വിഭാഗം കരുതുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ബിസിസിഐയുടെ വാർഷിക പൊതുയോഗം (AGM) നടക്കാനിരിക്കെയാണ് അഗാർക്കറുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. അദ്ദേഹത്തിന് കരാർ നീട്ടി നൽകാൻ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്.
ഇതിനിടെ വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും ഇറാനി ട്രോഫിക്കുള്ള ടീമിനെയും അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ തിരഞ്ഞെടുപ്പിനും അഗാർക്കറാണ് സെലക്ഷൻ പാനലിന് നേതൃത്വം നൽകിയത്.
അതേസമയം മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലും മുൻ സ്പിന്നർ പ്രഗ്യാൻ ഓജയുമാണ് അഗാർക്കറിന് പകരക്കാരായി പരിഗണിക്കപ്പെടുന്ന പ്രധാന പേരുകൾ. ഇരുവരും ഐപിഎല്ലിൽ മൂന്ന് തവണ വീതം കിരീടം നേടിയ താരങ്ങളാണ്. അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പരിചയസമ്പന്നനായ രോഹിത് ശർമയെ ഉൾപ്പെടുത്തിയത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങളിലൊന്നായി. 39കാരനായ രോഹിത്തിന്റെ ഏകദിന ഭാവിയെക്കുറിച്ച് നേരത്തെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനുള്ള സെലക്ടർമാരുടെ പദ്ധതിയിൽ രോഹിത് ഇല്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ ഏകദിന പരമ്പരയിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കു പിന്നാലെയായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. എന്നാൽ പരമ്പരയിലെ അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി രോഹിത് മറുപടി നൽകി. 138 റൺസിന്റെ മികച്ച ഇന്നിങ്സാണ് താരം പുറത്തെടുത്തത്. ഇതിനു പിന്നാലെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും രോഹിത്തിന് ഇടം ലഭിച്ചത്.
രോഹിത്തിന്റെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരത്തെ തള്ളിയിരുന്നു. സെലക്ടർമാരുടെ പദ്ധതിയിൽ തുടരുന്നിടത്തോളം രോഹിത് ഇന്ത്യയ്ക്കായി കളിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര രോഹിത്തിന്റെ ഇന്ത്യയ്ക്കായുള്ള അവസാന പരമ്പരയായേക്കാമെന്നും സൂചനകളുണ്ടായിരുന്നു.
അഗാർക്കറുടെ കരാർ പുതുക്കുമോ എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടെയാണ് പാർഥിവ് പട്ടേലിന്റെയും പ്രഗ്യാൻ ഓജയുടെയും പേരുകൾ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ഉയരുന്നത്. വെള്ളിയാഴ്ച നടക്കുന്ന ബിസിസിഐ എജിഎമ്മിന് ശേഷമാകും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുക. അതേസമയം അഗാർക്കർ ചീഫ് സെലക്ടറുടെ റോളിലെത്തിയതോടെ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് മലയാളി താരം സഞ്ജു സാംസാണിരുന്നു. ഓരോ മത്സര ശേഷവും സഞ്ജുവിനെ തഴയുന്നതിൽ മുൻപന്തിയിലായിരുന്നു അഗാർക്കർ. പ്രഗ്യാനോ, പട്ടേലോ വന്നുകഴിഞ്ഞാൽ സഞ്ജുവിന്റെ തലവര മാറുമെന്നാണ് പ്രതീക്ഷ.





