ന്യൂഡൽഹി: പാർലമെന്റിലെ തുടർച്ചയായ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതിപക്ഷത്തിന് 24 മണിക്കൂർ ചർച്ചയ്ക്ക് അവസരം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിവരെ പാർലമെന്റിൽ തുടരാനും പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാനും തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.
എന്നാൽ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഔദ്യോഗികമായി കത്ത് നൽകണമെന്നും തുടർന്ന് ചർച്ച നടത്താമെന്നും അമിത് ഷാ പറഞ്ഞു. “കത്ത് എഴുതി നൽകൂ. ഇന്ന് മൂന്ന് മണി മുതൽ നാളെ മൂന്ന് മണിവരെ വിഷയം ചർച്ച ചെയ്യാം. ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
എന്നാൽ അമിത് ഷായുടെ നിർദേശം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തള്ളി. ആഭ്യന്തരമന്ത്രിയുടെ പ്രസംഗമോ “ലെക്ചറോ” കേൾക്കാനല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും, വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്ക് ഉത്തരവിട്ടത് ആരാണെന്നതിന് വ്യക്തമായ മറുപടിയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“വിദ്യാർഥികളെ വെടിവെച്ചത് ആരാണ്? ആണികളുള്ള ലാത്തികൊണ്ട് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്?” രാഹുൽ ചോദിച്ചു. വിദ്യാർഥികൾക്കെതിരായ വെടിവയ്പ്പിന് അമിത് ഷാ ഉത്തരവിട്ടതാണെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം ജൂലൈ 20ന് മൺസൂൺ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷം രണ്ട് പ്രധാന വിഷയങ്ങളാണ് സർക്കാരിനെതിരെ ഉയർത്തുന്നത്. ഡൽഹിയിലെ നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇതോടൊപ്പം രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട മോഷണ ആരോപണത്തിലും ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. പോലീസ് നടപടിക്ക് പിന്നിലെ ഉത്തരവാദിത്തം ആരുടേതാണെന്ന് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതേസമയം, പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ താൻ സ്ഥിരമായി പാർലമെന്റിൽ എത്തുന്നുണ്ടെന്നും, എന്നാൽ ഇരുസഭകളിലും പ്രതിപക്ഷം തുടർച്ചയായി നടപടികൾ തടസപ്പെടുത്തുന്നതിനാൽ സഭയിൽ ഇരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണെന്നും അദ്ദേഹം ചോദിച്ചു.
“സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണ്. ഞാൻ സഭയിൽ ഇരിക്കും, എല്ലാവരെയും കേൾക്കും, എല്ലാത്തിനും മറുപടി നൽകും,” അമിത് ഷാ പറഞ്ഞു.
പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ തന്നെ നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ ചർച്ച അനുവദിക്കാതെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.“ആരാണ് ഒളിച്ചോടുന്നതെന്ന് ഇനി ജനങ്ങൾ തീരുമാനിക്കട്ടെ,” അമിത് ഷാ പറഞ്ഞു.
എന്നാൽ ആഭ്യന്തരമന്ത്രിയുടെ 24 മണിക്കൂർ ചർച്ചാ വാഗ്ദാനം പ്രതിപക്ഷത്തിന്റെ നിലപാടിൽ മാറ്റമുണ്ടാക്കിയില്ല. നീറ്റ് വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്ക് ഉത്തരവിട്ടത് ആരാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കണമെന്നും രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോൺഗ്രസ് വ്യക്തമാക്കി.




