തിരുവനന്തപുരം: മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായെത്തിയ വീട്ടമ്മയ്ക്ക് മരുന്നു മാറി നൽകി കാഴ്ച നഷ്ടമായെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജേക്കബ് ആന്റണിക്കെതിരെ ഇരിഞ്ചയം സ്വദേശി ഷീലയാണ് പരാതി നൽകിയത്. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ഷീല പറയുന്നു.
മരുന്ന് മാറി നൽകിയെന്നാണ് ഇവർ ഉയർത്തുന്ന പ്രധാന ആരോപണം. സ്വന്തം വീട്ടിലാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. മരുന്നിന്റെ റിയാക്ഷൻ ആണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നത്. മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമായി, ശരീരമാസകലം പൊട്ടിയൊലിച്ചു. മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകിയെന്നാണ് ഷീല പറയുന്നത്. രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്നും ഷീല ആരോപിക്കുന്നു.
ഡോക്ടർ തന്ന മരുന്നു കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായി. ഇത്രയുംനാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കുമെന്ന് പേടിച്ചിട്ടാണെന്നും ഷീല പറയുന്നു. എക്സ്പീരിയൻസ് ഉള്ളതിനാൽ രോഗം നിർണയിക്കേണ്ടതില്ലന്നാണ് ഡോക്ടറുടെ വിശദീകരണം. ഷീലക്ക് നൽകിയത് സന്ധിവാദത്തിന്റെ മരുന്നാണ്. നൽകിയ മരുന്നിന്റെ റിയാക്ഷൻ ആണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണം. രോഗിക്ക് ഇങ്ങനെ സംഭവിച്ചതിൽ വിഷമം ഉണ്ടെന്നും ഡോക്ടർ ജേക്കബ് ആന്റണി പറയുന്നു.





