അറ്റ്ലാന്റ: ലോകകപ്പിലെ ത്രില്ലർ പോരിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. തുടർച്ചയായി രണ്ടാം തവണ ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന മെസിപ്പട ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തു തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി.
ആ ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. സ്‌ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ കണ്ടത്. അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും കളി കൈവിട്ടുപോകുമോയെന്ന് ആരാധകരെക്കൊണ്ട് തോന്നിപ്പിച്ചു.
പക്ഷെ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ കഴിഞ്ഞ കളിയുടെ തനിയാവർത്തനം എന്ന പോലെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി.
തുടർന്ന് കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇതോടെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.


















































