കുമളി: തേനിയിൽ 3 വർഷം മുൻപ് കാണാതായ യുവാവിനെ പിതാവ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി, മുല്ലപ്പെരിയാർ വെള്ളം ഒഴുകുന്ന പുഴയിൽ തള്ളിയ സംഭവത്തിൽ യുവാവിന്റെ പിതാവിനെയും 2 സുഹൃത്തുക്കളെയും തമിഴ്നാട് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. തേനി എംജിആർ നഗർ സ്വദേശി ശ്രീകാന്ത് (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രീകാന്തിന്റെ പിതാവ് ബാലമുരുകൻ, സുഹൃത്തുക്കളായ അലക്സ്, കറുപ്പസ്വാമി എന്നിവരാണ് അറസ്റ്റിലായത്.
2023 സെപ്റ്റംബർ 7ന് ആണു സംഭവം നടന്നത്. ബാലമുരുകനും ഭാര്യ രാജലക്ഷ്മിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ ബാലമുരുകൻ മറ്റൊരു വിവാഹം കഴിച്ചു. ഇതിന്റെ പേരിൽ മകൻ ശ്രീകാന്ത് മദ്യലഹരിയിൽ പിതാവ് ബാലമുരുകനുമായി പലപ്പോഴും വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതിനിടെയാണ് 2023 സെപ്റ്റംബർ 7ന് വീട്ടിൽനിന്നു പോയ ശ്രീകാന്തിനെ കാണാനില്ലെന്നു രാജലക്ഷ്മിയും ബാലമുരുകനും പൊലീസിൽ പരാതി നൽകിയത്. 2026 ഏപ്രിലിൽ ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ബാലമുരുകന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടു. ബാലമുരുകന്റെ സുഹൃത്തായ അലക്സിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ശ്രീകാന്തിനെ കാണാനില്ലെന്നു പറഞ്ഞ ദിവസം തന്നെ വയൽപതിയിലെ മുല്ലപ്പെരിയാർ നദിക്കു സമീപത്തുള്ള ശ്മശാനത്തിൽ മൂവരും ചേർന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി നദിയിലേക്കു വലിച്ചെറിഞ്ഞു. ഈ സമയം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തി തേനി–മധുര റോഡിൽ താമരക്കുളത്ത് താൻ എറിഞ്ഞതായി അലക്സ് പൊലീസിനോടു സമ്മതിച്ചു.


















































