വാഷിങ്ടൺ: തന്നെ ഇറാന്‍ വധിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ബോംബാക്രമണം നടത്താൻ ഉദ്യോഗസ്ഥർക്ക് മുൻകൂറായി നിർദേശം നൽകിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടലുകളും വധശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
ഇറാന്റെ ‘ഹിറ്റ് ലിസ്റ്റിൽ’ താൻ ഒന്നാമതായി ഉൾപ്പെടുത്തിയിട്ട് കാലങ്ങളായെന്നും, ഇതിനെ നേരിടാൻ രാജ്യം സജ്ജമാണെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ വധശ്രമം നടത്തിയാൽ ഇറാനെതിരെ ആയിരക്കണക്കിന് മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. അതിനായി ആയിരം മിസൈലുകൾ ഇതിനകം തന്നെ ലോക്ക് ചെയ്ത് ലോഡ് ചെയ്തിട്ടുണ്ടെന്നും അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി അയക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഒരു വർഷത്തേക്ക് ഈ ഉത്തരവ് നിലനിൽക്കുമെന്നും ആവശ്യമെങ്കിൽ ഇത് നീട്ടുകയും ചെയ്യാമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, ട്രംപിന്റെ ഈ നിർദേശങ്ങളുടെ നിയമസാധുതയെക്കുറിച്ച് ഭരണഘടനാ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ മരണശേഷം സൈനിക അധികാരം ഉടൻ തന്നെ അദ്ദേഹത്തിന്റെ പിൻഗാമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതിനാൽ നേരത്തേ നിർദേശം നൽകാൻ സാധിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ട്രംപിനെ വധിക്കാൻ ഇറാൻ അടുത്തിടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ഇന്റലിജൻസ് യു.എസിന് മുന്നറിയിപ്പ് നൽകിയതായി ‘ദ വാൾ സ്ട്രീറ്റ് ജേണൽ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ നിന്ന് അത്തരമൊരു വിവരവും ലഭിച്ചിട്ടില്ലെന്നും താൻ വളരെക്കാലമായി ഇറാന്റെ പ്രധാന ലക്ഷ്യമാണെന്നും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.















































