വിഴിഞ്ഞം: കൂട്ടുകാരികളെ പറ്റിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ തിരികെ നൽകിയില്ലെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ‘ മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ എന്നാണ് കുറിപ്പിൽ പറയുന്നത്. കൂടാതെ കബളിപ്പിച്ചു സ്വർണാഭരണങ്ങൾ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോൾ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യക്കുറിപ്പിലുള്ളതായി ബന്ധുക്കൾ അറിയിച്ചു.
സുഹൃത്തിനു ആരുമറിയാതെ സ്വർണം പണയം വെക്കാൻ കൊടുത്തെങ്കിലും തിരികെ കിട്ടാത്തതിനെ തുടർന്ന് സ്വകാര്യ സ്വർണപ്പണയ ഇടപാടു സ്ഥാപനത്തിലെ ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ആണ് ഇന്നലെ മരിച്ചത്. ഇവരോടൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ച സഹപ്രവർത്തക വെങ്ങാനൂർ ചാവടിനട സ്വദേശിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച യുവതിയുടെ ആത്മഹത്യക്കുറിപ്പനുസരിച്ച് പനങ്ങോട് സ്വദേശിനിയായ സിന്ധു കുമാരിയെ (53) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
സിന്ധു സുഹൃത്തായ അഞ്ജു, മാതാവ്, ചികിത്സയിലുള്ള യുവതി എന്നിവരുൾപ്പെടെ ബന്ധുക്കളിൽനിന്ന് 70 പവനോളം സ്വർണം കൈക്കലാക്കിയെന്നാണ് പരാതി. സംഭവത്തിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി രാത്രി രേഖപ്പെടുത്തി. സ്വർണം നഷ്ടപ്പെട്ടന്നറിഞ്ഞ് കഴിഞ്ഞ 30ന് വൈകിട്ടായിരുന്നു അഞ്ജുവും സുഹൃത്തും ചേർന്ന് വിഴിഞ്ഞത്തെ ജൂസ് കടയിൽനിന്നു ജ്യൂസ് വാങ്ങി വിഷംകലർത്തി കുടിച്ചത്.

















































