ശ്രീനഗർ: ഏറെ നാളായി പ്രണയിക്കുന്ന യുവതിയെ നേരിൽ കാണാനും ഒരുമിച്ച് ജീവിക്കാനും പദ്ധതിയിട്ട് നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക്ക് യുവാവ് പിടിയിൽ. അതിർത്തി ഭേദിച്ച് ഇന്ത്യയിലെത്തിയ 22 കാരനെ ശനിയാഴ്ച ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തിനു കൈമാറി.
കാമുകിയെ കാണാൻ മേയ് മാസത്തിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. മേയ് 31 ന് ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കുന്നതിനിടെ അറസ്റ്റിലായ സീഷാൻമിർ എന്ന പാക്ക് അധിനിവേശ കശ്മീർകാരനെ 2026 ജൂലൈ 4ന് തിരിച്ചയച്ചതായി സൈന്യം എക്സ് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.
അതേസമയം ബാരാമുള്ളയിലെ തുൽവാരി ഗ്രാമത്തിലെ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് പാക്ക് യുവാവ് അടുപ്പം സ്ഥാപിച്ചത്. കുടുംബത്തിന്റെ ബാധ്യതകളും കഷ്ടപ്പാടുകളുമായിരുന്നു പാക്ക് യുവാവിന്റെ ചാറ്റുകളിൽ അധികം. ഇതോടെ മനസലിവ് തോന്നിയ യുവതി ഇന്ത്യയിലേക്ക് പോരാൻ സീഷാൻമിറിനോടു പറഞ്ഞു. അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കാനും ശേഷം ഒരുമിച്ച് ജീവിക്കാമെന്നും ഇരുവരും പദ്ധതിയിടുകയും ചെയ്തു.
തുടർന്ന് അതിർത്തി കടന്ന് കീഴടങ്ങാൻ ശ്രമിക്കുന്നതിനു മുൻപേ ഇന്ത്യൻ സൈന്യം പാക്ക് യുവാവിനെ പിടികൂടി. പാക്ക് യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ യുവതിയിൽനിന്നും സൈന്യം വിവരങ്ങൾ തേടിയിരുന്നു. എന്നാൽ കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന. പക്ഷെ സൈന്യം യുവാവിനെ തിരിച്ചയക്കുകയായിരുന്നു.


















































