കൊച്ചി: പുറത്തു നിന്നു വരുന്ന അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുന്ന കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപമാനകരമാണെന്ന് സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നാം നൽകുന്നതെന്നും അത് ഇവിടെ നിലവിലുളള നിരക്കിൽ മാത്രമാണെന്നും കെ സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചിലപ്പോൾ പ്രതിഫലം അതിലും കുറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കുടുംബം പുലർത്താൻ ആണ് അവർ നാടുവിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളിൽ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയർ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നുവെന്നും സച്ചിദാനന്ദൻ കുറിച്ചു.
കെ സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവർ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവർക്ക് നാം നൽകുന്നത്- അതും ഇവിടെ നിലവിലുളള നിരക്കിൽ മാത്രം, ചിലപ്പോൾ അതിലും കുറവും. കുടുംബം പുലർത്താൻ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളിൽ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയർ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവർ വിദേശികൾ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിൻവലിക്കേണ്ടത്.
അതേസമയം കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ജോലിയെടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകി പോകുകയാണെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. ഇത് കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സർക്കാർ വിശദമായി പഠിക്കണമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വ്യാപക വിമർശനത്തിന് ഇടയാക്കിയ നിലപാടുകൾ വിഡി സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വംശീയതയുടെയും അപരവിദ്വേഷത്തിന്റെയും ഭാഷയാണെന്ന വ്യാപക വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു.
















































