കായംകുളം: കനകക്കുന്നിൽ എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത് ആഭരണങ്ങൾ മോഷ്ടിക്കുന്നതിനാണെന്ന് പ്രതിയുടെ മൊഴി. സംഭവത്തിൽ അയൽവാസിയായ പ്രകാശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ കായംകുളം കായലിൽ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് കൊലപാതകം നടത്തി ആഭരണം കവർന്നതെന്നാണ് ഇയാളുടെ മൊഴി.
അയൽവാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ കൊല്ലപ്പെട്ട തങ്കമ്മ സഹായം അഭ്യർഥിച്ചിരുന്നു. ഞായറാഴ്ച രാവിലെ തങ്കമ്മയുടെ വീട്ടിലെത്തി ഗ്യാസ് സിലിണ്ടർ അകത്തുവച്ച് മടങ്ങിയ പ്രകാശൻ രാത്രി കനത്ത മഴയുള്ളപ്പോൾ വീണ്ടുമെത്തി കൊലപാതകം നടത്തുകയായിരുന്നു. ടി വി കാണുകയായിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ കൊണ്ട് അമർത്തി ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്. താഴെ വീണ ഇവരുടെ രണ്ട് കൈകളിലുമുണ്ടായിരുന്ന വളകളും മോതിരവും ഊരിയെടുത്തു. എന്നാൽ തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കാതിലെ കമ്മലും പ്രതിക്ക് കണ്ടെത്താനായില്ല. തുടർന്ന് തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച് കൈയും കാലും ബന്ധിച്ചു. കൈയിൽ കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കാലിലും നെഞ്ചിലും തലയിലും കല്ലുകൾ കെട്ടി ശരീരം കായലിൽ തള്ളുകയായിരുന്നു.
തങ്കമ്മയെയും വീടും നന്നായി അറിയുന്നവരാണ് കൊലപാതകി എന്ന സംശയത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്. സംശയമുള്ള അഞ്ചു പേരെ തുടർച്ചയായി ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനാൽ പ്രകാശനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കേസിൽ പിടിയിലായ പ്രതി പ്രകാശനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ വിറ്റ കായംകുളത്തെ കടയിലും വീട്ടിലും പ്രതിയെ തെളിവെടുപ്പിനായി എത്തിക്കും.
















































